കുട്ടനാട്ടിൽ വൻകൃഷിനാശം; കോട്ടയത്ത് 34.42 കോടിയുടെ നാശനഷ്ടം

കുട്ടനാട് വൻ കൃഷിനാശം. 27 പാടശേഖരങ്ങളിൽ 24ലും മടവീണതോടെ ഏക്കർ കണക്കിന് നെൽ കൃഷി വെള്ളത്തിനടിയിലായി. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നാണ് കർഷകർ പറയുന്നത്.
ഒരാഴ്ച നിർത്താതെ പെയ്ത പേമാരി കൃഷിയിടങ്ങളിലെ മട മുഴുവൻ തകർത്തു കളഞ്ഞു. മാനം തെളിഞ്ഞിട്ടും ദുരിതപെയ്ത്തിൽ കരകയറിയ വെള്ളം വറ്റിയില്ല. 27 പാടശേഖരങ്ങളുള്ള കുട്ടനാട്ടിൽ 24 ലും ഇതു തന്നെയാണ് അവസ്ഥ. വിത്തിട്ട പാടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വീണ മടകൾ കെട്ടാൻ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
വെള്ളമിറങ്ങിയതിനെ തുടർന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങിയതോടെ ജില്ലയിൽ പ്രവർത്തിച്ചിരുന്ന 72 ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു. മഴ നാശം വിതച്ച കോട്ടയം ജില്ലയിൽ ഇതുവരെ കണക്കാക്കപ്പെട്ടത് 34.43 കോടി രൂപയുടെ നഷ്ടമാണ്. നിലവിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് കാർഷിക മേഖലയിൽ തന്നെയാണ്. നെൽകൃഷി അടക്കം 3044.19 ഹെക്ടർ കൃഷി നശിച്ചു. ഇതിലൂടെ 25.27 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here