Advertisement

തൊടുപുഴ കൂട്ടക്കൊല: വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സൂചന; അന്വേഷണത്തിന് പ്രത്യേക സംഘം

August 1, 2018
Google News 1 minute Read

തൊടുപുഴ കമ്പക്കാനത്ത് നാലംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ ബാക്കി. നാല് പേരുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്. വീടിന് പത്ത് മീറ്റര്‍ അകലെയായി കണ്ടെത്തിയ കുഴിയില്‍ നിന്നാണ് നാല് പേരുടേയും മൃതദേഹം കണ്ടെത്തിയത്.

വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍ (52) , ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍(18) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ചുരുളഴിയാത്ത ദുരൂഹതകള്‍ ബാക്കിയാണ്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ കഴിഞ്ഞ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. അതേ സമയം, കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനാണ് ചുമതല.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഗൃഹനാഥന്‍ കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരന്‍ യജ്ഞേശ്വരന്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നെല്ലാം കാറുകളില്‍ ആളുകള്‍ എത്താറുണ്ടെന്നും അത് മന്ത്രവാദത്തിന് വേണ്ടിയാണെന്നും യജ്ഞേശ്വരന്‍ ആരോപിച്ചു. ഇക്കാരണങ്ങളാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും അയാള്‍ വ്യക്തമാക്കി.

ബന്ധുക്കളോ അയല്‍വാസികളോ കൃഷ്ണന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വീടിന്റെ പരിസരത്ത് നിന്ന് അനക്കം കേള്‍ക്കാതെ വന്നതോടെയാണ് അടുത്തുള്ളവര്‍ കൃഷ്ണന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്. ബന്ധുക്കളെയും വിവരം അറിയിച്ചു. എന്നാല്‍, വീട് പരിശോധിച്ചപ്പോള്‍ കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വീടിനുള്ളില്‍ രക്തക്കറ കാണുകയും വീടിന് പിന്നില്‍ കുഴിയെടുത്തതുപോലെ മണ്ണിളകി കിടക്കുന്നതു കാണുകയും ചെയ്തു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണ് നീക്കി പരിശോധ നടത്തി.

ഒന്നിനു പിന്നില്‍ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിന് പിന്നിലെ കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയില്‍. ഇയാളുടെയും മകന്റെയും മൃതദേഹത്തില്‍ തലയ്ക്ക് മാരകമായ മുറിവുകളേറ്റ നിലയിലാണ് കണ്ടെത്തിയിരുന്നു. കൃഷ്ണന്റെ ഭാര്യ സുശീല നെഞ്ചിലും വയറ്റിലും കുത്തേറ്റ നിലയിലായിരുന്നു. ഇതിനിടെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെത്തി. കത്തിയും ചുറ്റികയുമാണ് വീടിന്റെ പരിസരത്ത് നിന്നും കണ്ടെടുത്തത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here