കുരുക്കഴിയാതെ തൊടുപുഴ കൂട്ടക്കൊല

തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലക്കേസില്‍ ദുരൂഹത അകലുന്നില്ല. എങ്ങനെയാണ് കൊല നടന്നിട്ടുള്ളതെന്നും ആരാണ് ഇതിന് പിന്നില്ലെന്നും കണ്ടുപിടിക്കാന്‍ പോലീസിന് സാധിക്കുന്നില്ല.
കുടുംബത്തിലെ അംഗമായ ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളേജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം പോസ്റ്റ് ചെയ്തതായി അധ്യാപകര്‍. ഇതാവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പ് നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളേജിലെ അധ്യാപകന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസിലിരുന്ന് കരയുന്നത് കൂട്ടുകാര്‍ കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച രാത്രി 10.53 വരെ ആര്‍ഷ വാട്‌സാപ്പിലുണ്ടായിരുന്നതായി കൂട്ടുകാര്‍ പറയുന്നു. അതിനാല്‍, രാത്രി ഏറെ വൈകിയായിരിക്കും കൊലപാതകം നടന്നതെന്ന സൂചനകളുണ്ട്. ആര്‍ഷ രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചതായും കേളേജ് പ്രിന്‍സിപ്പാല്‍ പറഞ്ഞു. ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ. രാത്രിയിലെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നുണ്ട്.
അതേ സമയം, കമ്പക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്താത്ത വ്യക്തിയാണ് കൃഷ്ണനെന്ന് പറയുന്നു. എന്നാല്‍, ഇയാള്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൃഷ്ണന്റെ വീട്ടില്‍ മന്ത്രവാദവും പൂജയും നടന്നിരുന്നതായി നാട്ടുകാരും ബന്ധുക്കളും നേരത്തേ ആരോപിച്ചിരുന്നു. മന്ത്രവാദവും പൂജയും നടന്നിരുന്നതിന്റെ ഭാഗമായി വീടിന്റെ ജനലുകളും എയര്‍ഹോളുകളും വായു സഞ്ചാരം പോലും കടക്കാത്ത രീതിയില്‍ അടച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കൊല്ലപ്പെട്ട കൃഷനും മകനും അഞ്ചരഅടി പൊക്കവും അതിനൊത്ത തൂക്കവും ഉണ്ട്. അതിനാല്‍ ഒറ്റയ്ക്ക് ഒരാള്‍ക്ക് കൊലപാതകം നടത്താന്‍ സാധിക്കില്ലെന്നും പൊലീസ് പറയുന്നു.
ബന്ധുക്കളോ അയല്‍വാസികളോ കൃഷ്ണന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വീടിന്റെ പരിസരത്ത് നിന്ന് അനക്കം കേള്‍ക്കാതെ വന്നതോടെയാണ് അടുത്തുള്ളവര്‍ കൃഷ്ണന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്. ബന്ധുക്കളെയും വിവരം അറിയിച്ചു. എന്നാല്‍, വീട് പരിശോധിച്ചപ്പോള്‍ കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വീടിനുള്ളില്‍ രക്തക്കറ കാണുകയും വീടിന് പിന്നില്‍ കുഴിയെടുത്തതുപോലെ മണ്ണിളകി കിടക്കുന്നതു കാണുകയും ചെയ്തു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണ് നീക്കി പരിശോധ നടത്തി.
ഒന്നിനു പിന്നില്‍ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിന് പിന്നിലെ കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയില്‍. ഇയാളുടെയും മകന്റെയും മൃതദേഹത്തില്‍ തലയ്ക്ക് മാരകമായ മുറിവുകളേറ്റ നിലയിലാണ് കണ്ടെത്തിയിരുന്നു. കൃഷ്ണന്റെ ഭാര്യ സുശീല നെഞ്ചിലും വയറ്റിലും കുത്തേറ്റ നിലയിലായിരുന്നു. ഇതിനിടെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെത്തി. കത്തിയും ചുറ്റികയുമാണ് വീടിന്റെ പരിസരത്ത് നിന്നും കണ്ടെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here