Advertisement

കയറുമോ ഇന്ത്യ സിംഗപ്പൂരില്‍?

August 28, 2018
0 minutes Read
ASEAN

-പ്രവിത ലക്ഷ്മി

ഈ മാസം 30നും 31നും നടക്കാനിരിക്കുന്ന ആസിയാന്‍ സമ്മേളനത്തിന്റെ ഭാഗമായി ആര്‍സിഇപിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ലോകം ഉറ്റുനോക്കുന്നു. ആര്‍സിഇപിയേക്കുറിച്ചും ഇന്ത്യയുടെ പ്രവേശനത്തെക്കുറിച്ചും ചിലത്.

2012ല്‍ കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് ആര്‍സിഇപിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടക്കുന്നത്. 10 ആസിയാന്‍ രാജ്യങ്ങളും ഈ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാറുള്ള ആറ് രാജ്യങ്ങളുമാണ് റീജിയണല്‍ കോംപ്രിഹെന്‍സിവ് എക്കോണമിക് പാര്‍ട്ടണര്‍ഷിപ്പിലെ അഥവാ ആര്‍സിഇപി യിലെ അംഗങ്ങള്‍. ആസിയാനും എഫ്ടിഎയും നല്‍കുന്ന സ്വതന്ത്രവ്യാപാരക്കരാര്‍ പ്രകാരമാണ് കിഴക്കേഷ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക വ്യാപാരബന്ധങ്ങള്‍ നടത്തുന്നതും നിലനിര്‍ത്തുന്നതും. ചൈന,സൗത്ത് കൊറിയ , ജപ്പാന്‍ , ഇന്ത്യ, ആസ്‌ട്രേലിയ ന്യൂസിലന്‍ഡ് എന്നീ 6 രാജ്യങ്ങള്‍ ആസിയാന്‍ രാജ്യങ്ങളുടെ വ്യാപാര പങ്കാളികളാണ്. ആസിയാനിനും എഫ്.ടി.എ. 1 നും പുറമേയാണ് ഇത്. രാജ്യങ്ങള്‍ തമ്മിലുള്ള വികസന അന്തരം ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.

ഈ രാജ്യങ്ങള്‍ തമ്മില്‍ ആര്‍സിഇപിയെ കുറിച്ചുള്ള ചര്‍ച്ച നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രധാന ഉടമ്പടി ഈ വര്‍ഷമവസാനം രൂപീകരിക്കും.

എന്തുകൊണ്ട് ഇന്ത്യ?

ഉടമ്പടിയിലെ വ്യവസ്ഥകളോട് ചില രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയും പെടുന്നു.പകര്‍പ്പവകാശം സംബന്ധിച്ച വ്യവസ്ഥകളോടുള്ള എതിര്‍പ്പാണ് ഇന്ത്യയെ ഉടമ്പടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.പ്രധാനമായും രാജ്യത്ത് വില കുറച്ചു നല്‍കുന്ന ജനറിക് മരുന്നുകളുടെ വിതരണത്തെ സാരമായി നിലവിലെ വ്യവസ്ഥകള്‍ ബാധിക്കാനിടയുണ്ട്. മാത്രവുമല്ല ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങളും മറ്റു വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരവും പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. മറ്റു രാജ്യങ്ങളും പല ഉത്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വെല്ലുവിളി ആകാനും ഇടയുണ്ട്. സിംഗപ്പൂര്‍ ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. ഇന്ത്യന്‍ തൊഴിലാഴികള്‍ക്കും സേവനങ്ങള്‍ക്കുമേര്‍പ്പെടുത്തിയിട്ടുള്ള പരിധിയും പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ രാജ്യാന്തര വിഷയം എന്ന നിലയില്‍ ആര്‍സിഇപിയിലേക്കുള്ള പ്രവേശനം നിര്‍ണായകമാകും.

ഇനി എന്ത്?

ഈ മാസം 30നും 31നും സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ആസിയാന്‍ യോഗം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. 2018 ജൂലൈ വരെ 23 വട്ടം ചര്‍ച്ചകള്‍നടന്നിരുന്നു. ഈ വര്‍ഷം സിംഗപ്പൂരില്‍ നടക്കുന്ന യോഗത്തില്‍ മുന്‍പെടുത്ത നിലപാടില്‍ തന്നെ ഇന്ത്യ ഉറച്ചു നില്‍ക്കും എന്നാണ് വിദേശകാര്യവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആര്‍സിഇപി മുന്നോട്ട് പോകണമെന്നാണ് നിരീക്ഷരുടെ വാദം. അഭിപ്രായഭിന്നതയുള്ള രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം പിന്നീട് സംഘടനയില്‍ ചേരാനുള്ള അവസരമുണ്ടാകണം. ഈ സാഹചര്യത്തില്‍ ഇന്ത്യയും മുന്‍ നിലപാട് പുനഃപരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇന്ത്യയുടെ ഉത്കണ്ഠ സ്വാഭാവികവുമാണ്. ചൈനയുടെ സാന്നിദ്ധ്യം ഇന്ത്യക്ക് വെല്ലുവിളിയാകും. സ്വതന്ത്രവ്യാപാര ഉടമ്പടി പ്രകാരം ചൈനയില്‍ നിന്നുള്ള ചരക്ക് ഇന്ത്യന്‍ ഉത്പാദനത്തെ സാരമായി ബാധിക്കും. ചൈനയുമായി വലിയ വ്യാപാരക്കമ്മി ഇന്ത്യയ്ക്കുണ്ട് താനും. ഈ സാഹചര്യത്തില്‍ ചൈനയുമായി വൈവിധ്യവിപണി പ്രവേശന മാര്‍ഗം(ഡിഫറന്‍ഷ്യല്‍ മാര്‍ക്കറ്റ് ആക്‌സസ് സ്ട്രാറ്റജി) മുന്നോട്ടു വച്ചിട്ടുണ്ട്.

ആര്‍സിഇപി പ്രാവര്‍ത്തികമായാല്‍ 45 ശതമാനം ലോക ജനസംഖ്യയും ഈ പരിധിക്കുള്ളില്‍ വരും. അതായത് 21.3 ട്രില്ല്യണ്‍ ഡോളര്‍ ആഭ്യന്തര ഉത്പാദനം. രാജ്യങ്ങള്‍ തമ്മിലുള്ള പ്രാദേശിക സാമ്പത്തിക ഏകീകരണമെന്നതിലുപരി ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായി ആര്‍സിഇപി മാറുകയും ചെയ്യും.

സംഘടനയുടെ പ്രാധാന്യം മനസ്സിലാക്കി ഗ്രൂപ്പിലേക്ക് കയറാനുള്ള നടപടികള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്ഥാനം നിലനിര്‍ത്തുക എന്തുകൊണ്ടും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചക്ക് അത്യാവശ്യവുമാണ്. ആസിയാനിലും എഫ്ടിഎ യിലും ആര്‍സി ഇപിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. അമേരിക്ക ബഹുരാഷ്ട്ര വ്യാപാര കരാര്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും അകന്നു നില്‍ക്കുന്നത് 45 ശതമാനം വരുന്ന ലോകജനത (ആഭ്യന്തര വളര്‍ച്ച നിരക്ക് അനുസരിച്ച്) വിട്ടുനില്‍ക്കുന്നതിനു തുല്യമാണ്. ഇത് നാലിലൊന്ന് ലോകോത്തര കയറ്റുമതിയെ ബാധിക്കാനുമിടയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top