മോദി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി ‘കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ്’; തൊഴിലാളി കര്‍ഷക മുന്നേറ്റത്തിന് പ്രൗഢോജ്വലമായ തുടക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരിയില്‍ മോദി സര്‍ക്കാറിനെതിരെ തൊഴിലാളി-കര്‍ഷക മുന്നേറ്റം. കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ് ലോംഗ് മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രൗഢോജ്വലമായ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് മാര്‍ച്ചില്‍ അണിനിരന്നിരിക്കുന്നത്.
രാംലീല മൈതാനിയില്‍ നിന്ന് രാവിലെ ഒന്‍പതിന് തന്നെ പാര്‍ലമെന്റിലേക്കുള്ള റാലിക്ക് തുടക്കമായി. ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും മോദി സര്‍ക്കാറിനെതിരെ ഒന്നുകില്‍ നയംമാറ്റം, അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം എന്ന മുദ്രാവാക്യവുമായി പാര്‍ലമെന്റിലേക്കുള്ള റാലിയില്‍ അണിചേര്‍ന്നിരിക്കുന്നത്.
കിസാൻസഭയും സിഐടിയുവും കർഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത‌്. ബാങ്കിങ്, ഇൻഷുറൻസ്, കേന്ദ്ര‐ സംസ്ഥാന സർക്കാർ ജീവനക്കാർ, സ്കൂൾ അധ്യാപകർ, തപാൽ‐ ടെലികോം ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിയിലുണ്ട്.
മൂന്നുലക്ഷത്തോളംപേർ അണിനിരക്കുന്ന റാലി പാർലമെന്റിനുമുന്നിൽ പൊതുയോഗത്തോടെ അവസാനിക്കും. കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ എന്നിവരാണ് മുൻനിരയിൽനിന്നും പ്രക്ഷോഭം നയിക്കുന്നത്.
തൊഴിലാളിവിരുദ്ധ തൊഴിൽ നിയമഭേദഗതികൾ ഉപേക്ഷിക്കുക, കർഷകർക്ക‌് സ്വാമിനാഥൻ കമീഷൻ ശുപാർശകളനുസരിച്ചുള്ള ന്യായവില ഉറപ്പാക്കുക, ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക, തുല്യജോലിക്ക‌് സ‌്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐതിഹാസിക മുന്നേറ്റം നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here