ജലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തേക്കും

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തേക്കും. ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സിബിസിഐ പ്രസിഡന്റ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് കേസം സംബന്ധിച്ച വിഷയങ്ങള്‍ വത്തിക്കാനെ ധരിപ്പിച്ചു. സഭയുടെ മേലധ്യക്ഷന്മാരില് നിന്നും വത്തിക്കാന്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.
അതേസമയം കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘത്തിന്റെ കത്ത് ബിഷപ്പ് കൈപ്പറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് 19ന് ബിഷപ്പ് കേരളത്തിലെത്തും. കത്ത് ലഭിക്കും മുമ്പ് തന്നെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പത്ത് മണിക്ക് മുമ്പായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് കത്തിലുള്ളത്. ചോദ്യം ചെയ്യലിന് പിന്നാലെ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യമടക്കമുള്ളവ പരിഹരിച്ചുവെന്ന് ഇന്നലെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
അതേ സമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന പ്രതിഷേധ സമരം ഇന്നും തുടരും. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here