‘തന്റെ ചോറൂണ് നടത്തിയത് ശബരിമലയില്‍, അമ്മയുടെ മടിയില്‍ വച്ച്’: ടി.കെ.എ നായര്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പിന്നാലെ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നു. തന്റെ ചോറൂണ് ചടങ്ങ് നടത്തിയത് ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ നായര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പും ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ട് എന്നതിന് ഇത് തെളിവാണെന്നാണ് ടി.കെ.എ നായര്‍ വ്യക്തമാക്കുന്നത്.
1939ലാണ് ടികെഎ നായരുടെ ജനനം. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണ പിള്ളയും കടുത്ത അയ്യപ്പ ഭക്തരായിരുന്നു എന്ന് ടികെഎ നായര്‍ പറയുന്നു. ഇവരുടെ ആദ്യത്തെ മൂന്ന് കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു. അയ്യപ്പന്റെ അനുഗ്രമായി ജനിച്ച കുട്ടി എന്നായിരുന്നു എന്നെക്കുറിച്ച് അവരുടെ വിശ്വാസം. പന്തളം രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം എനിക്ക് അയ്യപ്പന്‍കുട്ടി എന്നാണ് പേരിട്ടത് – ടികെഎ നായര്‍ പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ നായര്‍ സ്വാഗതം ചെയ്തു. അതേസമയം വളരെ പതുക്കെ മാത്രമേ വിശ്വാസികളായ സ്ത്രീകള്‍ ഇത് അംഗീകരിക്കൂ എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവം അശുദ്ധമാണ് എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സത്രീകള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ സമയമെടുക്കും – ടികെഎ നായര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here