മുസ്ലീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

മുസ്ലീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. പരാതിയുമായി ഒരു മുസ്ലീം സ്ത്രീ പോലും കോടതിയിൽ എത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുസ്ലീം സ്ത്രീകൾക്കു വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലന്ന് കോടതി വ്യക്തമാക്കി. മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടാൻ
എന്തവകാശമാണ് ഹർജിക്കാരനള്ളതെന്ന് കോടതി ആരാഞ്ഞു. ഹർജിയിൽ മുസ്ലിം
സ്ത്രീകൾ ആരെങ്കിലും കക്ഷിയായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. മുസ്ലീം പള്ളികളിൽ സ്ത്രീകളെ കയറ്റുന്നില്ലന്ന് ആരാണ് പറഞ്ഞതെന്ന് കോടതി ചോദിച്ചു.
ചില പള്ളികളിൽ കയറ്റുനില്ലന്ന് ഹർജിക്കാരൻ ചുണ്ടിക്കാട്ടി. ഇക്കാര്യം സ്ഥാപിക്കാൻ എന്ത്
തെളിവാണുള്ളതെന്ന് കോടതി ആരാഞ്ഞു. ഒരു ബന്ധവുമില്ലാത്ത നിങ്ങൾ പറഞ്ഞാൽ എങ്ങനെ കണക്കിലെടുക്കാനാവുമെന്നും കോടതി ചോദിച്ചു.
എല്ലാവർക്കും തുല്യ പ്രാധാന്യം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. സ്ത്രികൾക്കു പോകണ്ടങ്കിൽ നിർബന്ധിക്കാനാവുമോ എന്നും കോടതി ചോദിച്ചു. എന്തിനാണ് കോടതിയിൽ വന്നത്. നിങ്ങൾക്ക്
മുസ്ലീം സ്ത്രീകളെ പ്രതിനിധീകരിക്കാനുള്ള അവകാശം കാണുന്നില്ല. ഹർജിയിലെ ആവശ്യം പരിഗണിക്കാനാവില്ല. ഹർജി പിൻവലിക്കാം അല്ലങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ചു. കോടതിക്ക് തീരുമാനിക്കാമെന്ന് ഹർജിക്കാരൻ
അറിയിച്ചതിനെ തുടർന്ന് കേസ് കോടതി തള്ളി.
അഖില ഭാരത ഹിന്ദുമഹാസഭയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയുടേയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം നിലനിൽക്കെ പർദ ധരിക്കാൻ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണന്നും ഹർജിയിലുണ്ട്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തിൽ മുസ്ലീംപള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here