വർഷങ്ങളായി മാലയിടാതെ മണ്ഡല വ്രതം നോൽക്കുന്നു; ഇത്തവണ മലകയറണം: രേഷ്മ

നാൽപത്തിയൊന്ന് ദിവസം കൃത്യമായ വ്രതം അനുഷ്ഠിച്ച് രേഷ്മ മലചവിട്ടാനൊരുങ്ങുകയാണ്. തന്റെ ശബരിമല സന്ദർശനം വിപ്ലവമല്ലെന്നും ഒരു പൂർണ്ണ വിശ്വാസിയായാണ് മല ചവിട്ടുന്നതെന്നും രേഷ്മ പറയുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സർക്കാറിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് കണ്ണൂർ സ്വദേശി രേഷ്മ. നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും തന്റെ ശബരിമല സന്ദർശനമെന്നാണ് രേഷ്മയുടെ പ്രതീക്ഷ. കറുപ്പണിഞ്ഞ്, മാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ സഹിതമാണ് രേഷ്മ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…
ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here