ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം; ശബരിമല തീര്‍ത്ഥാടകരും ബുദ്ധിമുട്ടില്‍
അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം. മുന്‍കൂട്ടി അറിയാത്ത ഹര്‍ത്താലായതിനാല്‍ ജനങ്ങള്‍ പലയിടത്തും കുടുങ്ങി പോയി. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. പലരും ഹര്‍ത്താല്‍ വിവരം അറിയാതെ റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഇവരെല്ലാം ഹര്‍ത്താല്‍ വിവരം അറിഞ്ഞത് ഏറെ വൈകിയാണ്. തിരുവനന്തപുരം ബാലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. ഇതേതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. കോഴിക്കോട്ടും ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തടഞ്ഞു.
ഹര്‍ത്താല്‍ ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ ഭക്തരെയും ബുദ്ധിമുട്ടിലാക്കി. തിരുവനന്തപുരത്ത് ശബരിമലയിലേക്ക് പോകാനുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഇതുവരെയും പുറപ്പെട്ടിട്ടില്ല. രാവിലെ എട്ടിന് പുറപ്പെടേണ്ട ബസാണിത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ബസില്‍ കാത്തിരിക്കുന്നത്. കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ചിലയിടത്ത് ആംബുലന്‍സുകള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നിരവധി രോഗികളാണ് ആശുപത്രിയിലെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരിക്കുന്നതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
അതേസമയം, അറസ്റ്റിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. റാന്നി പോലീസ് സ്റ്റേഷനിലാണ് ശശികല ഇപ്പോള്‍ ഉള്ളത്. സ്റ്റേഷന് മുന്നിലും പ്രതിഷേധം പ്രകടനം നടക്കുന്നുണ്ട്. ബിജെപിയുടെ പിന്തുണയോടെയാണ് ഹര്‍ത്താല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here