മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭർത്താവ് ജൂലിയസ് നികിതാസിനും നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. കക്കട്ടിൽ കുളങ്ങര കല്ലുപറമ്പത്ത് അശ്വിൻ (21), അമ്പലക്കുളങ്ങര മീത്തലെകരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ നടന്ന ഹര്‍ത്താലിനിടയിലായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മനോമിയെയും ജൂലിയസിനെയും ആക്രമിച്ചത്. മുന്‍ എംഎല്‍എ കെ.കെ ലതികയുടെയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മകനാണ് ജൂലിയസ് നികിതാസ്. വീട്ടിലേക്ക് പോകുംവഴി വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഹര്‍ത്താന്‍ അനുകൂലികള്‍ ഇരുവരെയും തടഞ്ഞുവെച്ച് ആക്രമിച്ചത്. കക്കട്ട് അമ്പലകുളങ്ങരയില്‍ വച്ചാണ് ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകുവഴി ഇരുവര്‍ക്കും നേരെ വീണ്ടും ആക്രമണമുണ്ടായി. ഒരു പ്രകോപനവും ഇല്ലാതെ, കാർ തടഞ്ഞുനിർത്തിയപാടെ അക്രമിസംഘം മർദ്ദനം തുടങ്ങുകയായിരുന്നുവെന്ന് സാനിയോ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here