സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: പി.എസ് ശ്രീധരന്‍പിള്ള
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ അന്തിമ വിധി വരാന്‍ കാത്തിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാൽ ജയിൽ മോചിതനായില്ല. ഇതിനിടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തത്. ഇതോടെ കെ സുരേന്ദ്രന്റെ ജയില്‍ മോചനം ഇനിയും നീളുമെന്ന് ഉറപ്പായി. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് കെ സുരേന്ദ്രന്‍.
ചിത്തിര ആട്ട വിശേഷ നാളില്‍ 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസാണ് കെ സുരേന്ദ്രന് എതിരെ എടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here