‘രാമക്ഷേത്രം ഉടന്‍ വേണം’; അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ മഹാസംഗമം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാനും ക്ഷേത്രത്തിനായി നിയമനിര്‍മാണം ആവശ്യപ്പെട്ടും വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് അയോധ്യയില്‍ ധര്‍മ്മസഭ സംഘടിപ്പിക്കും. സന്യാസിമാരും പ്രവർത്തകരും അടക്കം രണ്ട് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തിൽ അയോധ്യ നഗരം ആയിരക്കണക്കിന് സുരക്ഷാ ഭടന്മാരുടെ വലയത്തിലാണ്.
രാമക്ഷേത്ര നിർമ്മാണത്തിന്റെ തടസങ്ങൾ നീക്കാനുള്ള അവസാന ശ്രമം എന്നാണ് ധർമ്മസഭയെ വി.എച്ച്.പി വിശേഷിപ്പിക്കുന്നത്. ഇനി സമരങ്ങളും ചർച്ചകളും ഇല്ലെന്നും അടുത്ത ഘട്ടം ക്ഷേത്ര നിർമ്മാണമാണെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണയുമായി ആർ.എസ്.എസും ശിവസേനയും രംഗത്തുണ്ട്.
ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിൽ നിന്നായി ട്രെയിനുകളിലും ബസുകളിലും മറ്റു വാഹനങ്ങളിലുമായി പ്രവർത്തകർ അയോദ്ധ്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അടക്കം പ്രമുഖ നേതാക്കളും എത്തി. രാമജൻമഭൂമിയിൽ സമർപ്പിക്കാൻ പൂനെ ശിവ്‌നേരി കോട്ടയിൽ നിന്ന് ഒരു കുടം മണ്ണുമായാണ് താക്കറെയുടെ വരവ്. ഉദ്ധവിന്റെ ആദ്യ അയോദ്ധ്യ സന്ദർശനമാണിത്. ഭാര്യ രശ്‌മിക്കും പുത്രൻ ആദിത്യയ്‌ക്കും ഒപ്പം എത്തിയ ഉദ്ധവിനെ ജയ് ശ്രീറാം വിളികളോടെ പ്രവർത്തകർ എതിരേറ്റു. മഹാരാഷ്‌ട്രയിൽ നിന്ന് രണ്ട് ട്രെയിനുകളിലായി മൂവായിരം ശിവസേന പ്രവർത്തകരും എത്തിയിട്ടുണ്ട്. പ്രവർത്തകർ ശ്രീരാമന്റെ ദേഹത്യാഗത്തിലൂടെ പുരാണ പ്രസിദ്ധമായ സരയൂ നദിയിൽ സ്‌നാനം ചെയ്ത് രാംലല്ലയിലും ഹനുമാൻ ഗഡിയിലും പ്രാർത്ഥിച്ച ശേഷമാണ് സമ്മേളന വേദിയിലേക്ക് നീങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here