‘പറപറക്കും കണ്ണൂര്‍’; വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ (ചിത്രങ്ങള്‍)
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവവളം നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിമാനത്താവളം നാടിന് സമര്‍പ്പിക്കും. 20 വര്‍ഷത്തെ കാത്തിരിപ്പിനാണ് നാളെ വിരാമമാകുന്നത്.
ടെര്‍മിനല്‍ കെട്ടിടത്തില്‍ തിരിതെളിച്ചാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ശേഷം ഏപ്രണില്‍ ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. അബുദാബിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം വൈകിട്ട് 7 മണിയോടെ കണ്ണൂരില്‍ തിരിച്ചിറങ്ങും.
കന്നിയാത്രക്കാരെ ഉപഹാരങ്ങള്‍ നല്‍കിയാണ് കിയാല്‍ സ്വീകരിക്കുന്നത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെക്കാള്‍ സജ്ജീകരണങ്ങളോടെയാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത്.
ഒന്നര ലക്ഷം പേരെയാണ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാന്‍ മട്ടന്നൂരിലേക്ക് പ്രതീക്ഷിക്കുന്നത്.
നാടും നഗരവും സ്വപ്ന സാക്ഷാത്കാരത്തിന്റെ ആവേശത്തിലാണ്.
അതേസമയം, ഉദ്ഘാടനച്ചടങ്ങില്‍ യു.ഡി.എഫും ബി.ജെ.പിയും വിട്ടുനില്‍ക്കും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരിപൂര്‍ണ നിയന്ത്രണം കിയാലിനാണ്. (കിയാല്‍ – കണ്ണൂര്‍ വിമാനത്താവള കമ്പനി ലിമിറ്റഡ്)
വിമാനത്താവളത്തിന്റെ ആകെ ചെലവ്- 2350 കോടി, 6700 ല്‍ ഏറെ ഓഹരി ഉടമകള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തും- 35 ശതമാനം
റണ്‍വേ- 3050 മീറ്റര്‍. ഒരേസമയം 20 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം. ആറ് എയറോബ്രിജുകള്‍ റണ്‍വേയിലുണ്ട്.
മോശം കാലാവസ്ഥയിൽ വരെ വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് നാവിഗേഷന് വേണ്ടിയുള്ള ഡിവിഒആർ സാങ്കേതിക വിദ്യയും കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
ഒരു ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള ടെർമിനൽ കെട്ടിടത്തിൽ 48 ചെക്ക് ഇൻ കൗണ്ടറുകൾ വരെ ഒരുക്കാനുള്ള സ്ഥല സൗകര്യമുണ്ട്. എന്നാൽ ഇപ്പോൾ 24 ചെക്ക് ഇൻ കൗണ്ടറുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിക്കും.
16 ഇമിഗ്രേഷൻ കൗണ്ടറുകളും 8 കസ്റ്റംസ് കൗണ്ടറുകളും, ഇൻലൈൻ എക്സറെ, സെൽഫ് ചെക്കി ഇൻ, സെൽഫ് ഡ്രോപ് തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here