പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ജനുവരി 8 വരെ നീളുന്ന ഈ സമ്മേളന കാലയളവിൽ നിരവധി സുപ്രധാന നിയമ നിർമ്മാണങ്ങളാണ് പ്രധാന അജണ്ട. അതേസമയം സമ്മേളനത്തെ രാഷ്ട്രിയ വിഷയങ്ങൾ പ്രക്ഷുബ്ധമാക്കും. ദക്ഷിണേന്ത്യയിൽ നിന്നുള്ള ബി.ജെ.പി അംഗങ്ങൾ ശബരിമല വിഷയം സഭയിൽ ഉന്നയിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ചേരുന്ന പാർലമെന്റിന്റെ അവസാന സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. ശീതകാല സമ്മേളനത്തിന് പാർലമെന്റ് സമ്മേളിയ്ക്കുമ്പോൾ ചൂടെറിയ ചർച്ചകൾക്കാകും സഭാതലം സാക്ഷ്യം വഹിയ്ക്കുക.
ബുലന്ത് ശഹർ കൊലപാതകങ്ങളും റഫാൽ ഇടപാടും ഊർജ്ജിത് പട്ടേലിന്റെ രാജിയും അടക്കം നിരവധി ആയുധങ്ങൾ സംഭരിച്ചാണ് പ്രതിപക്ഷത്തിന്റെ വരവ്. ക്രസ്ത്യൻ മിഷേലിനെ വിട്ട് കിട്ടിയതും വിജയ് മല്യയ്ക്ക് ആർതർ റോഡ് ജയിൽ ഒരുങ്ങുന്നതും അടക്കം ഉള്ളവ സർക്കാരിന് പ്രതിരോധമാകും. സഭാ നടപടികൾ സുഗമമാക്കാൻ പ്രതിപക്ഷം സഹകരിയ്ക്കണമെന്ന ആവശ്യം ഇന്നലെ സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇരുസഭകളും സമ്മേളന കാലം ആകെ പ്രക്ഷുബ്ധമാക്കാൻ ആണ് സാധ്യത. മുത്തലാക്ക് അടക്കമുള്ള നാല് ഓർഡിനൻസുകൾ നിയമമാക്കാൻ സർക്കാർ ശ്രമിയ്ക്കും. ഭേഭഗതികൾ ഉൾപ്പടെയുള്ള നിരവധി ബില്ലുകളും ഈ സമ്മേളനകാലം ഇരു സഭകളുടെയും പരിഗണനയ്ക്ക് എത്തും.
അഞ്ച് സംസ്ഥാനങ്ങളിലെയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയാകും. ഇന്ന് തുടങ്ങുന്ന സമ്മേളനം ജനുവരി എട്ട് വരെയാണ് നീളുക. ആദ്യ ദിവസ്സം കേന്ദ്രമന്ത്രിയായിരിയ്ക്കെ അന്തരിച്ച അനന്ദ്കുമാറിനും കോൺഗ്രസ് അംഗം എം.ഐ.ഷാനവാസിനും അനുശോചന മർപ്പിച്ച് ഇരു സഭകളും പിരിയും. ലോകസഭാതിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ സമ്മേളനമാണ് ഇന്ന് ആരംഭിയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here