കെഎസ്ആര്‍ടിസി; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഉത്തരവിന് എതിരെ ജീവനക്കാര്‍ കക്ഷി ചേരുന്നു
കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കേസിൽ കക്ഷി ചേരാനൊരുങ്ങുകയാണ് ജീവനക്കാർ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടൽ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എം പാനൽ ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാതെയാണ് ഹൈക്കോടതി, വിധി പുറപ്പെടുവിച്ചത് എന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. ഈ മാസം പതിനേഴാം തീയതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് കേസിൽ കക്ഷി ചേരാനാണ് ജീവനക്കാരുടെ ശ്രമം. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് കോടതിയിൽ ആവശ്യപ്പെടാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് എം പാനൽ ജീവനക്കാരും ഹർജി നൽകുന്നത്.
കോടതി ഉത്തരവിനെ തുടർന്ന് എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടാൽ നാലായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. അഞ്ച് വർഷം പൂർത്തിയാക്കിയ എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണം. മറ്റ് മേഖലകളിലെ താൽക്കാലിക ജീവനക്കാർക്ക് നൽകുന്ന മിനിമം വേതനം കെ എസ് ആർ ടി സിയിലെ എം പാനൽ ജീവനക്കാർക്കും നൽകണമെന്നതാണ് മറ്റൊരു ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here