“എന്റെ മോള്‍ ക്ലാസില്‍ ഫസ്റ്റല്ല…”, മകളെ ചേര്‍ത്തുപിടിച്ച് ഒരച്ഛന്‍; ഹൃദയം തൊടും ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ ഓര്‍മ്മയില്ലേ…ഇന്ദിരാ ഗാന്ധി മുസ്സൂറില്‍ താമസിക്കുമ്പോള്‍ അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു അയച്ച കത്തുകളാണ് പിന്നീട് ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന പേരില്‍ പുസ്തകമായത്. ഒരു മകള്‍ക്ക്/മകന് ലോകത്തെ അറിഞ്ഞു വളരുവാനുള്ളതെല്ലാം ഈ പുസ്തകത്തിലുണ്ട് എന്നതുതന്നെയാണ് ഈ കത്തുകളുടെ പ്രത്യേകത… ഇപ്പോള്‍ കത്തുകളുടെ കാലമല്ല. ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ കാലമാണ്. ഒരു അച്ഛന്‍ മകളെക്കുറിച്ച് എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നതും.
ക്ലാസില്‍ ഒന്നാം റാങ്കില്ലാതെ പത്താം റാങ്കിനും അപ്പുറം സ്ഥാനത്തുള്ള മകളെ ചേര്‍ത്തു പിടിക്കുകയാണ് ഈ അച്ഛന്‍. ഉണ്ണിക്കൃഷ്ണന്‍ തച്ചമ്പാറ പങ്കുവെച്ച ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. ക്ലാസില്‍ ഏറെ മുന്നിലല്ലാതിരുന്നിട്ടും മകളെ ചേര്‍ത്തുപിടിക്കുന്ന ഈ അച്ഛന് കൈയടിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ…
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒന്നാം ക്‌ളാസില്‍ പഠിക്കുന്ന എന്റെ മോള്‍ നിവേദ്യ ക്‌ളാസില്‍ ഫസ്റ്റല്ല. സെക്കന്റും തേര്‍ഡുമല്ല അവള്‍ പത്താം റാങ്കിനും മുകളില്‍ ആണ്. ഈ പ്രായത്തില്‍ അവള്‍ ഇത്രയൊക്കെ പഠിച്ചാല്‍ മതി എന്ന നിലപാടാണ് എനിക്ക്. ക്‌ളാസില്‍ ഫസ്റ്റ് വാങ്ങിയില്ല എന്നുപറഞ്ഞ് ഇന്നേവരെ അവളെ ഞങ്ങള്‍ ചീത്തപറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ പ്രായത്തില്‍ ഒരുപാടു സമ്മര്‍ദ്ദം(pressure) അവളില്‍ അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യവുമില്ല.
അല്ലെങ്കിലും ഈ ഒന്നാം സ്ഥാനം ഒരു ബാദ്ധ്യതയാണെന്നാണ് എന്റെ പക്ഷം. ഒരിക്കല്‍ അവിടെ എത്തിയാല്‍ പിന്നെ അതു നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാവും… ചാനലുകളിലെ റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുരുന്നുകളെയൊക്കെ കാണുമ്പോള്‍ ഞാനോര്‍ക്കാറുണ്ട് എന്തുമാത്രം സമ്മര്‍ദ്ദത്തിലാവും അവരെന്ന്.
എന്റെ മോള്‍ സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ സിനിമാറ്റിക് ഡാന്‍സില്‍ പങ്കെടുത്തിരുന്നു. യുട്യൂബില്‍ നിന്നും സ്വയം സ്റ്റെപ്പുകള്‍ കണ്ടുപഠിച്ചാണ് പങ്കെടുത്തത്. മോശമല്ലാതെ കളിച്ചു എന്നാലും സമ്മാനം കിട്ടാത്തതിന് ഞാനവളെ ചീത്തപറഞ്ഞില്ല. കാരണം ഇതൊക്കെ അവളുടെ ഒരു സന്തോഷം എന്നതില്‍ കവിഞ്ഞ് ഇതിനൊന്നും അമിത പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാന്‍…
അടുത്ത വീട്ടിലെ കുട്ടിക്ക് അത്ര മാര്‍ക്ക് കിട്ടി ഇത്ര മാര്‍ക്ക് കിട്ടി എന്നുപറഞ്ഞ് ഒരിക്കലും താരതമ്യം ചെയ്യാറുമില്ല…അതുപോലെ സ്‌ക്കൂളിലെ കായിക മത്സരങ്ങളില്‍ പലതിലും അവള്‍ പങ്കെടുത്തു. പരിശീലനം ഇല്ലാത്തതിനാല്‍ കപ്പൊന്നും കിട്ടിയില്ല. പക്ഷേ അവള്‍ക്ക് അറിയാം അവളുടെ അച്ഛ അവളെ ചീത്ത പറയില്ലെന്ന്.
ഒരിക്കല്‍ ക്‌ളാസില്‍ എന്തോ വികൃതി കാണിച്ചതിനു ടീച്ചര്‍ അവളെ അടിക്കാന്‍ വന്നപോ ഓടിപോയി ടീച്ചറെ കെട്ടിപിടിച്ച ആളാണ്… അടിക്കുന്നതിനു പകരം ടീച്ചര്‍ അവളെ ഉമ്മവച്ചു…കുട്ടികള്‍ കളിച്ചു വളരട്ടെ…. പുതിയ കേന്ദ്ര നിയമവും അതുതന്നെ ചെറിയ ക്‌ളാസിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് പോലും പാടില്ലെന്നാണ്….. സ്‌ക്കൂള്‍ ബാഗിന്റെ ഭാരം 1.5 kg മാത്രമേ പാടുള്ളൂ….
മക്കള്‍ക്ക് പ്രൈസ് കിട്ടി എന്നുപറഞ്ഞ് പോസ്റ്റ് ഇടുന്ന അച്ഛന്‍മാരെയല്ലേ ഇതുവരെ കണ്ടിട്ടുള്ളു. എന്റെ മകള്‍ അത്രയൊന്നും പഠിക്കുന്ന കുട്ടിയല്ല എന്നു പോസ്റ്റ് ഇടുന്ന ആദ്യത്തെ അച്ഛന്‍ ഞാനാവും…. ജയത്തിലല്ല തോല്‍വിയിലല്ലേ ഒരാളെ ശരിക്കും ചേര്‍ത്തുപിടിക്കേണ്ടത്…? നമ്മള്‍ കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത്..?
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here