മണ്ഡല കാലത്ത് സ്ത്രീകളെ സന്നിധാനത്ത് എത്തിക്കുന്നതിനോട് സംസ്ഥാന സർക്കാരിനും വിയോജിപ്പ്
മണ്ഡല കാലത്ത് സ്ത്രീകളെ സന്നിധാനത്ത് എത്തിക്കുന്നതിനോട് സംസ്ഥാന സർക്കാരിനും വിയോജിപ്പ് .സുപ്രീം കോടതിയുടെ അന്തിമ വിധി വരും വരെ സന്നിധാനത്ത് ബലപ്രയോഗം നടത്തി യുവതികളെ മലകയറ്റേണ്ടെന്ന നിലപാടിലാണ് സർക്കാർ . സർക്കാർ നിലപാടിനെതിരെ വിഎസ് അച്ചുതാനന്ദൻ രംഗത്തെത്തി. പൊലീസുകാർ കാഴ്ചക്കാരായി മാറുന്നത് ശരിയല്ലന്ന് വി എസ് പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടികൾക്കെതിരെ വ്യാപക വിമർശനമുയർത്തുകയാണ് പ്രതിപക്ഷം.
യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നെങ്കിലും മണ്ഡലകാലം പ്രശ്‌നങ്ങളില്ലാതെ കടന്നു പോകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സന്നിധാനത്ത് ബലപ്രയോഗത്തിന് പരിമിതിയുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
മല കയറുന്ന സ്ത്രീകളെ പൊലീസ് പിന്തിരിപ്പിക്കുമെന്ന നിലപാട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു.
മലകയറാനെത്തുന്നവരെ സംശയമുനയിലാക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രി ഇ പി ജയരാജനും . മണ്ഡല പൂജക്കാലത്ത് സ്ത്രീകളെ ശബരിമലയിൽ അയക്കുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞപ്പോൾ മലകയറാനെത്തുന്നവരിൽ തീവ്രവാദ ബന്ധമുള്ള കൂട്ടത്തെയും ആർ എസ് എസ് അയക്കുന്നുണ്ടോ എന്നായിരുന്നു മന്ത്രി ജയരാജന്റെ ചോദ്യം
യുവതികളെ ശബരിമലയിലെത്തിക്കുന്ന പൊലീസ് നടപടിയെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ , പി എസ് ശ്രീധരൻ പിള്ള എന്നിവർ വിമർശിച്ചു. യുവതികളെ പൊലീസ് തിരിച്ചിറക്കിയതിനെതിരെ വിഎസ് അച്ചുതാനന്ദൻ രംഗത്തെത്തി. ക്രമസമാധാനം കാത്തു സൂക്ഷിക്കേണ്ട പൊലീസ് കാഴ്ചക്കാരായി മാറുന്നത് ശരിയല്ലന്ന് വി എസ് പ്രസ്താവനയിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here