ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ അയ്യപ്പജ്യോതി തെളിയിച്ചു

ആചാര സംരക്ഷണം ലക്ഷ്യമിട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ അയ്യപ്പജ്യോതി തെളിയിച്ചു.
കാസർഗോഡ് മുതൽ കളിയിക്കാവിള വരെ നീണ്ട അയ്യപ്പജ്യോതിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. നിരവധി പ്രമുഖർ അണിനിരന്ന അയ്യപ്പ ജ്യോതിക്ക് തിരുവനന്തപുരം കിളിമാനൂരിൽ തിരി തെളിയിച്ചത് മുൻ ഡിജിപി ടിപി സെൻകുമാർ ആണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് സർക്കാർ നടത്തുന്ന വനിത മതിലിന് ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചത്. ഹൊസങ്കടി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്നായിരുന്നു അയ്യപ്പജ്യോതിക്ക് തുടക്കംകുറിച്ചത്. ആറുമണിക്ക് ശരണം വിളികളോടെ അയ്യപ്പജ്യോതിക്ക് തിരിതെളിഞ്ഞു.
കളിയിക്കാവിള വരെ നീണ്ട അയ്യപ്പജ്യോതിയിൽ വിവിധ ഇടങ്ങളിലായി നിരവധി പ്രമുഖരും പങ്കെടുത്തു. തിരുവനന്തപുരം കിളിമാനൂരിൽ മുൻ ഡിജിപി ടിപി സെൻകുമാറാണ് അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ചത്. സഹികെട്ടൊരു സമൂഹത്തിന്റെ രോദനമാണ് അയ്യപ്പജ്യോതിയെന്ന് സെൻകുമാർ പറഞ്ഞു
മുൻ പിഎസ് സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ, മുൻ ജയിൽ ഡിജിപി എംജിഎ രാമൻ, നടി മേനകാ സുരേഷ് എന്നിവരും അയ്യപ്പജ്യോതിയിൽ അണിനിരന്നു. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തു നടന്ന അയ്യപ്പജ്യോതി വീക്ഷിക്കാൻ എൻഎസ്എസ് ജന. സെക്രട്ടറി സുകുമാരൻ നായരും മറ്റു നേതാക്കളും മന്നംസമാധിയിൽ കാത്തു നിന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് നടയിൽ നടന്ന അയ്യപ്പജ്യോതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള, ബിജെപി എംഎൽഎ ഒ രാജഗോപാൽ, സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം അനുഷ്ടിക്കുന്ന ശോഭ സുരേന്ദ്രൻ എന്നിവരും അണി ചേർന്നു. കളിയിക്കാവിളയിൽ സുരേഷ് ഗോപി എംപിയാണ് അയ്യപ്പ ജ്യോതിക്ക് നേതൃത്വം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here