ശബരിമല സ്ത്രീ പ്രവേശന കേസ് തീർപ്പാക്കിയത് പോലെ ബാബരി മസ്ജിദ് ഭൂമി തർക്കവും സുപ്രീം കോടതി കൈകാര്യം ചെയ്യണം : നിയമമന്ത്രി രവി ശങ്കർ പ്രസാദ്

ശബരിമല സ്ത്രീ പ്രവേശന കേസ് തീർപ്പാക്കിയത് പോലെ ബാബരി മസ്ജിദ് ഭൂമി തർക്കവും സുപ്രീം കോടതി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ്. ജനുവരി നാലിന് കേസ് പരിഗണിക്കാനിരിക്കെ ബി ജെ പി അടക്കമുള്ള സംഘപരിവാർ സംഘടനകൾ ശക്തമായ സമ്മർദ്ദ തന്ത്രമാണ്
അയോധ്യ കേസിൽ ചെലുത്തുന്നത്. കേസ് വേഗത്തിൽ പരിഗണിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമല കേസിൽ വളരെ വേഗത്തിൽ തീരുമാനമെടുത്ത സുപ്രീം കോടതി എന്ത് കൊണ്ടാണ് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബാബരി മസ്ജിദ്‌രാമജന്മ ഭൂമി വിഷയം തീർപ്പാക്കാതെന്ന്
രവി ശങ്കർ പ്രസാദ് ചോദിക്കുന്നു. സംഘ പരിവാർ സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് അസ്സോസിയേഷൻറെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിയമ മന്ത്രി. സുപ്രീം കോടതി ജഡ്ജി എം ആർ ഷാ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ എന്നിവരെ വേദിയിലിരുത്തിയാണ് സുപ്രീം കോടതി
നടപടികൾ വേഗത്തിലാക്കണമെന്ന നിർദേശം രവിശങ്കർ പ്രസാദ് ഉന്നയിച്ചത്. അയോധ്യ കേസ് വേഗത്തിൽ പരിഗണിക്കേണ്ടതില്ലെന്നും ഉചിതമായ സമയത്ത് വാദം കേൾക്കുമെന്നും പരമോന്നത കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്ലാം ദിവസവും വാദം കേൾക്കുന്ന തരത്തിൽ കേസ് ലിസ്റ്റ് ചെയ്യണമെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പരസ്യ പ്രസ്താവനകളിലൂടെ കോടതിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയെന്നതാണ് നേതാക്കളുടെ ലക്ഷ്യം. രാമ ക്ഷേത്ര നിർമ്മാണം വേഗത്തിൽ വേണമെന്ന ആവശ്യത്തിലുറച്ച് വിശ്വ ഹിന്ദു പരിഷത്തും ശിവ സേനയും നടത്തുന്ന രാജ്യവ്യാപകമായി പ്രതിഷേധ
പരിപാടികളും നടത്തി വരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here