സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിന് പ്രമുഖ നേതാക്കളെ കിട്ടാതെ ബിജെപി

സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിന് പ്രമുഖ നേതാക്കളെ കിട്ടാതെ ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ശിവരാജനെയാണ് ശോഭാ സുരേന്ദ്രന് പകരം നിരാഹാര സമരത്തിന് നിയോഗിച്ചത്. സമരത്തിൽ നിന്നും മുരളീധര പക്ഷത്തെ തഴഞ്ഞതോടെയാണ് നേതാക്കൾ പിൻവലിഞ്ഞത്.
ശോഭാ സുരേന്ദ്രന് ശേഷം പ്രമുഖ നേതാക്കളാരെങ്കിലും നിരാഹാര സമരം നയിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ അത്ര ശ്രദ്ധേയനല്ലാത്ത എൻ.ശിവരാജൻ അപ്രതീക്ഷിതമായി സമരരംഗത്തെത്തിയതോടെ ബിജെപിക്കുള്ളിലെ ഉൾപ്പോര് വീണ്ടും ചർച്ചയാകുകയാണ്. പ്രധാന നേതാക്കൾ സമരമേറ്റെടുക്കാൻ തയ്യാറാകാത്തതാണ് പാലക്കാട് ജില്ലയിൽ മാത്രം ഒതുങ്ങി നിന്ന ശിവരാജനിലേക്ക് സംസ്ഥാന നേതൃത്വത്തെ എത്തിച്ചതെന്നാണ് വിവരം. മുരളീധരപക്ഷ നേതാക്കളെ ഒഴിവാക്കാൻ ശ്രീധരൻപിള്ളയും കൂട്ടരും ബോധപൂർവം ശ്രമിക്കുന്നുവെന്ന ആക്ഷേപവും നേതാക്കൾ പിൻവലിയാൻ കാരണമായി. കെ.സുരേന്ദ്രന്റെ ജയിൽവാസവും സംസ്ഥാന നേതൃത്വത്തിന്റെ തണുത്ത പ്രതികരണവും കാര്യങ്ങൾ വഷളാക്കുകയും ചെയ്തു.
അതേസമയം മണ്ഡലകാലം അവസാനിച്ചതോടെ നിരാഹാര സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നതും
അകലം പാലിക്കാൻ പ്രധാനപ്പെട്ട നേതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ട്. ശ്രീധരൻപിള്ളയുടെ പ്രവർത്തനങ്ങളിൽ ആർഎസ്എസിനുള്ള അതൃപ്തിയും ഘടകമാണ്. നേരത്തെ ശോഭാ സുരേന്ദ്രൻ നിരാഹാരമനുഷ്ഠിക്കെ തന്നെ സമരം ഏതാണ്ട് തണുത്ത മട്ടായിരുന്നു. മനിതി സംഘം ശബരിമലയിൽ എത്തിയപ്പോഴാണ് അൽപം ജീവൻ വച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here