തന്ത്രിമാരെ മാറ്റിയ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ട്; താഴമണ്‍ കുടുംബത്തിന് മറുപടിയുമായി കടകംപള്ളി

ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ താഴമൺ കുടുംബം പുറത്തിറക്കിയ പ്രസ്താവനയെ വിമർശിച്ച് കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുൻപും ഉണ്ടായിട്ടുണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
തെറ്റു കണ്ടാൽ നടപടിയെടുക്കാൻ അധികാരം ദേവസ്വം ബോർഡിനുണ്ട്. തന്ത്രിമാർ ദേവസ്വം മാന്വൽ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇത്തരം പ്രസ്താവന ഇറക്കിയതിനു പകരം തന്ത്രി വിശദീകരണം നൽകുകയായിരുന്നു വേണ്ടത്.
ശബരിമല ക്ഷേത്രത്തിന്‍റെ തന്ത്രിപദവി ബിസി 100-ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ് ലഭിച്ചതെന്നാണ് താഴമണ്‍മഠത്തിന്റെ പ്രസ്താവനയില്‍ ഉള്ളത്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്‍വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവർത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ പ്രസ്താവന അനുചിതമാണെന്നും കടകംപള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here