കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് മുകുൾ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തും

ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചകൾക്കായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ എന്നിവർ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾ ഇന്നുണ്ടായേക്കില്ല.
പൊതു തിരഞ്ഞെടുപ്പിൻറെ പ്രചാരണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ തുടങ്ങാനാണ് കോൺഗ്രസ് തീരുമാനം. ഈ മാസം 29 ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിർവ്വഹിക്കും. പരിപാടിക്ക് കൊച്ചിയിൽ എത്തുന്ന രാഹുൽഗാന്ധി ബൂത്ത് അധ്യക്ഷന്മാരുടെ യോഗത്തെയും അഭിസംബോധന ചെയ്യും.
വിവിധ പ്രചാരണ കമ്മിറ്റികളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്നതിനുള്ള ചർച്ചകളാവും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പുനസംഘന ചർച്ചകൾക്കായി മുകുൾ വാസ്‌നിക്കുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ തെരഞ്ഞെടുപ്പ് ഒരുക്കവും ചർച്ച ചെയ്തിരുന്നു. വിശദമായ കൂടിയാലോചന വേണമെന്ന അഭിപ്രായത്തെ തുടർന്നാണ് വീണ്ടും നേതാക്കൾ ഡൽഹിയിൽ എത്തിയത്. മുകുൾ വാസ്‌നിക്കുമായുള്ള കൂടിക്കാഴ്ചക്ക് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എത്തുന്നില്ല.
ഫെബ്രുവരി മാസം പകുതിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് കോർകമ്മിറ്റി യോഗത്തിലെ ധാരണ. തിരഞ്ഞെടുപ്പ് കമ്മിറ്റികൾ, പ്രചാരണ കമ്മിറ്റി തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ചർച്ചയിൽ ഉണ്ടായേക്കും. കേരളത്തിൽ സന്ദർശനം നടത്തിയ മുകുൾ വാസ്‌നിക്ക് തയ്യാറാക്കിയ റിപ്പോർട്ടും ചർച്ച ചെയ്യും.
കെപിസിസി പുനസംഘടനയും ചർച്ചയിൽ ചെയ്യാനിടയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻറെ കേരളയാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തിൽ പുനസംഘടന പ്രായോഗികമല്ലെന്നാണ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here