സിസ്റ്റർ ലൂസിക്കെതിരെ താക്കീതുമായി വീണ്ടും സഭ; ഫെബ്രുവരി 6ന് മുമ്പ് വിശദീകരണം നൽകാൻ നിർദ്ദേശം

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ നിലപാട് കടുപ്പിച്ച് സഭ. സന്യാസി സമൂഹം വീണ്ടും സിസ്റ്റർക്ക് താക്കീത് നൽകി. ഫെബ്രുവരി ആറിനകം രേഖാ മൂലം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതിയില്ലാതെ ചാനൽ ചർച്ചകളിൽ പങ്കെടുത്തു, തിരുവസ്ത്രം ഒഴിവാക്കി പടം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്നിങ്ങനെ 13 ആരോപണങ്ങളാണ് കത്തിൽ ഉള്ളത്.
സഭാ നിയമങ്ങൾക്കെതിരായി പ്രവർത്തിച്ചു എന്ന പേരിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ നേരത്തെ FCC അധികൃതർ താക്കീത് നൽകിയിരുന്നു. അന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാത്തതിനെ തുടർന്നാണ് വീണ്ടും കത്തയച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തു, സ്വന്തമായി കാറു വാങ്ങി തുടങ്ങിയ ആരോപണ ങ്ങളാണ് ആദ്യത്തെ കത്തിലുണ്ടായിരുന്നതെങ്കിൽ, സഭാ വസ്ത്രത്തിലല്ലാതെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലിട്ടു, മഠത്തിൽ രാത്രി വൈകി എത്തുന്നു, മാധ്യമ പ്രവർത്തകയെ മുറിയിൽ താമസിപ്പിച്ചു തുടങ്ങിയ പുതിയ കുറ്റാരോപണങ്ങളും രണ്ടാമത്തെ കത്തിലുണ്ട്.ഫെബ്രുവരി ആറിനുള്ളിൽ രേഖാ മൂലം വിശദീകരണം നൽകിയില്ലെങ്കിൽ കാനോനിക നിയമ പ്രകാരം നടപടിയുണ്ടാകുമെന്നാണ് കത്തിൽ പറയുന്നത്. നിലപാടിൽ ഉറച്ചു നിന്ന് വിശദീകരണം നൽകാനാണ് സിസ്റ്ററുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here