Advertisement

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരത്തില്‍ നിന്ന് പിന്മാറില്ല: ദയാഭായി

January 30, 2019
1 minute Read

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദയാഭായി. ആദ്യം ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കട്ടെയെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി ആരോപിച്ചു. അര്‍ഹരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മെഡിക്കല്‍ പരിശോധന നടത്തി കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും സഹായം നല്‍കിയില്ലെന്നും ദയാഭായി ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. ഒരു വര്‍ഷം മുന്‍പ് ഇതുപോലെ കാസര്‍ഗോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്ന് സമര സമിതി ആരോപിക്കുന്നു. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Read More:എന്‍ഡോസള്‍ഫാന്‍; ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല പട്ടിണിസമരം

അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചറാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top