അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി, കര്‍ഷകര്‍ക്ക് പതിനേഴ് രൂപ: മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയപ്പോള്‍ കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി വാഗ്ദാനം ചെയ്യുന്നത് ദിവസം പതിനേഴ് രൂപയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെപ്പോലെ നടക്കാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നും, അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ഛത്തീസ്ഗഢിലും,രാജസ്ഥാനിലും മധ്യപ്രദേശിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ ബീഹാറിലെ ജന്‍ ആകാംഷ റാലിയില്‍ പറഞ്ഞു.
രാജീവ് യുഗത്തിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലെ ഗാന്ധി മൈതാനിയില്‍ സംഘടിപ്പിച്ച ജന്‍ അകാംഷ റാലി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമായി മാറി. മധ്യപ്രദേശ്,രാജസ്ഥാന്‍,ഛത്തീര്ഗഢ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് പുറമെ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവ്,ഉപേന്ദ്ര കുശ്വാഹ,ജിതന്‍ റാം മാഞ്ചി,ശരദ് യാദവ് തുടങ്ങിയവരും റാലിയില്‍ അണിനിരന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ പരിഹസിച്ചാണ് രാഹുലിന്റെ പ്രസംഗം. ഒരു ലക്ഷം കോടി രൂപയുടെ കട ബാധ്യതയുള്ള അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയ മോദി കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ദിവസം പതിനേഴ് രൂപയാണെന്ന് രാഹുല്‍ പറഞ്ഞു.
Read More:കേന്ദ്രബജറ്റ് കര്‍ഷകരെ അപമാനിക്കുന്നതെന്ന് രാഹുല്‍ഗാന്ധി
മോദിയുടെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണ്. വര്‍ഷം രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തത് നടപ്പാക്കാനായില്ല. അതേസമയം നടപ്പിലാക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് നല്‍കൂ എന്നതിന് ഉദാഹരണമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടം എഴുതിത്തള്ളല്‍. മോദിയെയും നിതീഷ്‌കുമാറിനെയും പരാജയപ്പെടുത്തുന്നതിന് തേജസ്വിക്കും ലാലുപ്രസാദ് യാദവിനും മറ്റ് സഖ്യകക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് മുന്നില്‍ നിന്ന് പോരാടുമെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല്‍പത് സീറ്റുകളിലും കോണ്‍ഗ്രസ് മുന്നേറുമെന്നും രാഹുല്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here