തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം; മകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തവര്‍ക്ക് പരോക്ഷ മറുപടിയുമായി എആര്‍ റഹ്മാന്‍
മകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി എആര്‍ റഹ്മാന്‍. ഫ്രീഡം ടു ചൂസ് എന്ന ഹാഷ്ടാഗില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് റഹ്മാന്റെ പരോക്ഷ മറുപടി. ബോളിബുഡ് ചിത്രം സ്ലംഡോഗ് മില്യണയറിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് എത്തിയതോടെയാണ് വിവാദങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും തുടക്കമായത്. ചിത്രത്തിന്റെ ആഘോഷ വേളയില്‍ എആര്‍ റഹ്മാനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചത് ഖദീജയ്ക്ക് ആയിരുന്നു. കറുത്ത സാരി ധരിച്ച് എത്തിയ ഖദീജ മുഖം മറച്ചിരുന്നു. ഈ വേഷത്തിലാണ് ഖദീജ വേദിയിലേക്ക് എത്തിയതും.
അഭിമുഖത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. റഹ്മാനെ പോലൊരാൾ മകളെ ഇങ്ങനെ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത് എന്തിനാണെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് പിന്നാലെ മറുപടിയെന്നോണം കുടുംബചിത്രം എആര്‍ റഹ്മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. freedom to choose എന്ന ഹാഷ് ടാഗിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തില്‍ ഖദീജ മാത്രമാണ് മതപരമായി മുഖം മൂടുന്ന തരത്തിലുളള വസ്ത്രധാരണം നടത്തിയിരിക്കുന്നത്. ഭാര്യയുടെ മറ്റൊരു മകളും ഈ വിധം മുഖം മറച്ചിട്ടില്ല.
View this post on Instagram
The precious ladies of my family ..Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose
സംഭവത്തിൽ ഖദീജയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ആരുടെയും നിര്‍ബന്ധപ്രകാരമല്ല താൻ വസ്ത്രം ധരിക്കുന്നതെന്നാണ് ഖദീജ വ്യക്തമാക്കിയത്. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്. സ്വാതന്ത്ര്യമാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതില്‍ അര്‍ത്ഥമില്ല. കാര്യങ്ങള്‍ മനസിലാക്കാതെ ഇങ്ങനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നും ഖദീജ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here