ആലുവ പുഴയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്

ആലുവാ പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സൂചന. മൃതദേഹത്തിൽ പരുക്കുകളോ ചതവുകളോ ഇല്ല. ബലപ്രേയോഗത്തിന്റെ സൂചനകളും ലഭിച്ചില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്നാണ് സൂചന ലഭിച്ചത്. വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായം 25നും 45നും ഇടയിലാണെന്ന് സൂചന. കാലുകള്‍ മടക്കിക്കെട്ടിയ നിലയിലാണ്. നാല്പത് കിലോയില്‍ അധികം ഭാരം ഉള്ള കല്ലാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ചത്.
ആലുവയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിയ്ക്ക്
മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള പുഴയില്‍ കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാഭവൻ സെമിനാരി യോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് ഇന്നലെ സന്ധ്യയോടെ മൃതദേഹം കണ്ടത്. പുതപ്പിൽ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു. ഇന്നലെയാണ് മൃതദേഹം പുറത്തെടുത്തത്. ആലുവ ഡിവൈഎസ്പി ജയരാജാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ആലുവ സിഐയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
യുവതിയാരാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്. ബനിയനും പാന്റും ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കളര്‍ ചെയ്ത മുടിയാണ് യുവതിയുടേതെന്നും പോലീസ് വ്യക്തമാക്കുന്നു. സമീപപ്രദേശത്ത് നിന്ന് കാണാതായ സ്ത്രീകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here