അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട; 450 ലധികം കഞ്ചാവ് ചെടികൾ കണ്ടത്തി
അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട. മേലെ ഭൂതയാർ കുള്ളാട് മലയിൽ 450 ലധികം കഞ്ചാവ് ചെടികൾ കണ്ടത്തി. 25 സെന്റോളം സ്ഥലത്ത് 85 തടങ്ങളിലായാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. മൂന്ന് മാസം പ്രായമുള്ള ചെടികളാണ് പോലീസ് കണ്ടെത്തി നശിപ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടത്തിയത്. അഗളി ASP യും സംഘവും പുലർച്ചെ നാല് മണിയോടെയാണ് സ്ഥലത്ത് പരിശോധന നടത്തിയത്. തോട്ടം ഉടമയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Read More: സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നു; പാലക്കാട് മാത്രം പിടിച്ചെടുത്തത് 90 കിലോ കഞ്ചാവ്
അതേസമയം സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് വ്യാപകമായി കേരളത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ മാത്രം എക്‌സൈസ് പിടിച്ചത് 90 കിലോ കഞ്ചാവാണ്. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്.
ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. പാലക്കാട് അടക്കമുള്ള അതിര്‍ത്തി ജില്ലകളിലൂടെ റോഡ് മാര്‍ഗമാണ് കഞ്ചാവ് കൂടുതലായും കടത്തുന്നത്. ട്രെയിനിലും ബസിലുമായി കഞ്ചാവ് കടത്തിയിരുന്ന സംഘങ്ങള്‍ പരിശോധന കര്‍ശനമാക്കിയതോടെ ബൈക്കും കാറും ഉപയോഗിക്കാന്‍ തുടങ്ങി. പാലക്കാട് ജില്ലയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ എക്‌സൈസ് പിടിച്ചത് 90 കിലോ കഞ്ചാവാണ്. 1202 ലഹരി ഗുളികകളും കഴിഞ്ഞ 39 ദിവസത്തിനുള്ളില്‍ എക്‌സൈസ് പിടിച്ചെടുത്തു. അട്ടപ്പാടിയില്‍ കണ്ടെത്തിയ 408 കഞ്ചാവ് ചെടികളും നശിപ്പിച്ചു. അന്‍പതോളം പ്രതികളെയും ഈ വര്‍ഷം ഇതുവരെ എക്‌സൈസ് പിടികൂടി.
പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പിടികൂടുന്ന കഞ്ചാവ് കൂടി ഉള്‍പ്പെടുത്തിയാല്‍ കണക്ക് ഇനിയുമുയരും. യുവാക്കളാണ് കഞ്ചാവ് കടത്തുന്നവരിലേറെയും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. കഞ്ചാവിന്റെ വിളവെടുപ്പ് കാലം തുടങ്ങിയതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here