ജനങ്ങളുടെ അമര്‍ഷം മനസിലാക്കുന്നു; ഭീകരാക്രമണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായവരെ വെറുതെ വിടില്ല. ജനങ്ങളുടെ അമര്‍ഷം മനസിലാക്കുന്നു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തില്‍ ജനങ്ങള്‍ക്കും സൈനികര്‍ക്കും, പ്രത്യേകിച്ച് സിആര്‍പിഎഫിനുമുള്ള രോഷം മനസിലാക്കുകയാണ്. തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
Read also: പുല്‍വാമ ആക്രമണത്തില്‍ നടപടിയെടുത്ത് കേന്ദ്രം; തടവിലുള്ള തീവ്രവാദികളെ മറ്റ് ജയിലിലേക്ക് മാറ്റി
പുല്‍വാമയിലെ ആക്രമണം തങ്ങള്‍ മറക്കുകയോ പൊറുക്കുകയോ ഇല്ല. ആക്രമണം നടത്തിയ സംഘടനയ്ക്കും അതിന് പിന്നിലുള്ളവരേയും ഉറപ്പായും ശിക്ഷിക്കും. അവര്‍ എത്രത്തോളം മറഞ്ഞിരിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എങ്ങനെ ശിക്ഷിക്കണമെന്നോ, എപ്പോള്‍ വേണമെന്നോ, ഏത് രീതി സ്വീകരിക്കണമെന്നോ എല്ലാം തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സൈന്യത്തിന് വിട്ടുനല്‍കുകയാണ്. പാക്കിസ്ഥാന്‍ തീവ്രവാദത്തിന് കൂടാരം ഒരുക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
Read also: പുല്‍വാമ ഭീകരാക്രമണം; പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ
വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here