ഹംപിയില്‍ പുരാവസ്തു സ്മാരകങ്ങള്‍ നശിപ്പിച്ചവരെക്കൊണ്ട് തന്നെ പുനഃസ്ഥാപിപ്പിച്ച് കോടതി; 70,000 രൂപ പിഴയടക്കാനും നിര്‍ദ്ദേശം

കര്‍ണാടകയിലെ ഹംബിയില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച പുരാതന സ്മാരകങ്ങള്‍ നശിപ്പിച്ചവരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോടതി. സ്മാരകം നശിപ്പിച്ചവര്‍ക്ക് 70,000 രൂപ പിഴയും കോടതി വിധിച്ചു. ഈ മാസം ആദ്യമാണ് സംഭവം. ഹംബിയിലെ സ്മാരക കെട്ടിടത്തിലെ കല്തൂണുകള് നാലു പേര് ചേര്‍ന്ന് തള്ളിയിടുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ കൃത്യം നടത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
മൂന്നുപേര്‍ ചേര്‍ന്ന് കൊത്തുപണികളോടുകൂടിയ തൂണുകള്‍ ഒരോന്നായി തള്ളിയിടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നത് തൂണുകള്‍ പൊട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധരുടെ നേതൃത്വത്തിലാണ് നശിപ്പിച്ചവരെകൊണ്ട് തൂണുകള്‍ പുനഃസ്ഥാപിപ്പിച്ചത്.
ഹംബിയിലെ പൈതൃക സ്വത്തുക്കള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പുരാതന കേന്ദ്രങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകത ഉയര്‍ത്തിക്കാട്ടിയും മതിയായ സുരക്ഷ നല്‍കണമെന്ന് ചൂണ്ടികാണിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here