വയനാട് റിസോർട്ടിലെ യുവതിയുടെ അപകടമരണം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ട് അടച്ചിടാൻ പൊലീസ് നിർദേശം നൽകിയതായി പറയുന്നു. റിസോർട്ടിന് അനുമതിയില്ലെന്നും പഞ്ചായത്ത് പറയുന്നു.
വൈക്കോൽ മേഞ്ഞ ടെന്റിലാണ് വിനോദ സഞ്ചാരികൾ താമസിച്ചിരുന്നത്. അതിഥികൾക്ക് മതിയായ സുരക്ഷയില്ലായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ജില്ലയിലെ മറ്റ് റിസോർട്ടുകളിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
അതേസമയം, വയനാട് മേപ്പാടി 900 കണ്ടിയിലെ എമറാൾഡ് വെഞ്ചേഴ്സ് റിസോർട്ടിലാണ് ടെൻറ്റ് തകർന്ന് അപകടമുണ്ടായത്. നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശിനി നിഷ്‌മയാണ് അപകടത്തിൽ മരിച്ചത് . സംഭവത്തിൽ റിസോർട്ട് മാനേജർ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights : Accidental death of a young woman at a Wayanad resort; Human Rights Commission orders investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here