‘വാജ്‌പേയ് സർക്കാർ രഹസ്യ കൊലപാതകങ്ങൾ നടത്താൻ പ്രേരിപ്പിച്ചിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ആസ്സാം മുഖ്യമന്ത്രി
ബിജെപിയെ പ്രതിരോധത്തിലാക്കി മുൻ ആസ്സാം മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാജ്‌പേയ് സർക്കാർ രഹസ്യ കൊലപാതകങ്ങൾ നടത്താൻ തന്നെ പ്രേരിപ്പിച്ചിരുന്നുവെന്നാണ് ഗോഗോയ് പറഞ്ഞത്.
ഗൊഗോയ്ക്ക് മുമ്പ് 1996 മുതൽ 2001 വരെ ആസാം മുഖ്യമന്ത്രിയായിരുന്ന പ്രഫുല്ല കുമാർ മഹന്തയ്ക്ക് യുണൈറ്റഡ് ലിബറേഷൻ ഫ്രൻഡ് ഉൾഫ പ്രവർത്തകരെ കൊല്ലാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയതായും ഗൊഗോയ് പറഞ്ഞു.1998 മുതൽ 2004 വരെ അടൽ ബിഹാരി വാജ്‌പേയ് ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. 2001 ൽ ഗോഗോയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഈ കൊലപാതകങ്ങൾ തുടരാൻ വാജ്‌പേയ് സർക്കാർ പ്രേരിപ്പിച്ചിരുന്നതായാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
Read Also : വാജ്‌പേയിയുടെ സ്മരണാർഥം കേന്ദ്ര സർക്കാർ 100 രൂപാ നാണയം പുറത്തിറക്കി
2001 മുതൽ 2016 വരെ ആസാം മുഖ്യമന്ത്രിയായിരുന്നു കോൺഗ്രസ് നേതാവായിരുന്ന ഗൊഗോയ്. കേന്ദ്ര മന്ത്രി എൽ.കെ അദ്വാനി പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കെ.പി.എസ് ഗില്ലിനെ ആസാം ഗവർണർ ആയി നിയമിച്ച് സംസ്ഥാനത്തെ എതിർ ശബ്ദങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്താൻ ഉദ്ദേശിച്ചിരുന്നതായും ഗൊഗോയ് അവകാശപ്പെട്ടു. തന്റെ സർക്കാറിന്റെ എതിർപ്പു മൂലമാണ് അദ്വാനിക്ക് തന്റെ പദ്ധതി നടപ്പിലാക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇക്കാര്യങ്ങൾ ആസാം ബി.ജെ.പി ഘടകം പാടെ തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസിന്റെ ദുഷ്‌ചെയ്തികൾ മറച്ചു വെക്കാനുള്ള ശ്രമമാണ് ഗൊഗോയുടേതെന്നാണ് ബി.ജെ.പിയുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here