‘ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവരെ ഒഴിപ്പിക്കും, എംബസിയിൽ രജിസ്റ്റർ ചെയ്യണം’; വിദേശകാര്യ മന്ത്രാലയം

ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യപടിയായി ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇവരെ കരമാർഗമോ, വ്യോമ മാർഗമോ നാട്ടിലെത്തിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി.
ജോർദാൻ, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലെ ടെഹ്റാനിൽ നിന്ന് ക്വോമ നഗരത്തിലേക്ക് മാറ്റിയ 600 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും തുടങ്ങി. ഇതിൻറെ ഭാഗമായി ഇവരെ മഷ്ഹദിൽ എത്തിച്ചു. തുർക്ക്മെനിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആലോചന. അതിനിടെ ഇറാനിൽ നിന്നൊഴിപ്പിച്ച ആദ്യ ബാച്ച് വിദ്യാത്ഥി സംഘവും ഇന്ത്യയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്നാണ് 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇൻഡിഗോ വിമാനം എത്തിയത്.
വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. ആദ്യ സംഘത്തിൽ മലയാളികൾ ഉണ്ടായിരുന്നില്ല. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.
Story Highlights : Evacuation plan for Indians in Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here