കാശ്മീരിലെ ജനങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള

പുല്‍വാമയിലെ ചാവേറാക്രമണത്തിന് ശേഷം കാശ്മിരിലെ ജനങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. വിവിധ സംസ്ഥാനങ്ങളില്‍ കശ്മിരീകള്‍ ആക്രമിക്കപ്പെട്ടു. മേഖാലയ ഗവര്‍ണര്‍ തഥാഗത റോയ് കശ്മീരികളെ ഒറ്റപ്പെടുത്താനുള്ള ആഹ്വാനവുമായി രംഗത്ത് വന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിച്ചു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും പിന്തുണയുമായി വന്നില്ലെന്നും ഒമര്‍ കുറ്റപ്പെടുത്തി.
ജമ്മു കാശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി തെറ്റായ തീരുമാനമാണ്. കാശ്മീര്‍ താഴ്‌വരയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഈ തീരുമാനം സഹായിക്കുകയുള്ളൂവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.രാജ്യത്ത് വിവിധയിടങ്ങളില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചില്ലെന്ന് ഒമര്‍ നേരത്തെ ആരോപിച്ചിരുന്നു.
കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി പ്രധാനമന്ത്രിയ്ക്ക് എന്തെങ്കിലും പറയാന്‍ സാധിക്കുമോയെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധ കാശ്മീരിലേക്ക് എത്തുന്നില്ലേയെന്നുമാണ് ട്വിറ്ററിലൂടെ ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ഇത്തരം സംഭവങ്ങളൊന്നും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇതേപ്പറ്റി പ്രതികരിച്ചത്.
കാശ്മീരിലെ ഭീകരാക്രണത്തില്‍ രാജ്യം മുഴുവനും പ്രതിഷേധമുണ്ടെന്നും എന്നാല്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവം എവിടെയുമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എല്ലാ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായും എന്നാല്‍ ഇത്തരം ഒരു സംഭവം എവിടെയും നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here