ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം; എംഎല്‍എയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
![](https://www.twentyfournews.com/wp-content/uploads/2019/02/Untitled-design-2019-02-22T180646.040.jpg?x93056)
ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റി ചേർന്ന് തുടർ നടപടി തീരുമാനിക്കുമെന്ന് കെ കെ ജയചന്ദ്രൻ തൊടുപുഴയിൽ പറഞ്ഞു. ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎയെ പാർട്ടി പരസ്യമായി ശാസിച്ചേക്കുമെന്നാണ് സൂചന. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. കഴിഞ്ഞ ആഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും രാജേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജില്ലാ കമ്മിറ്റി ചേർന്ന് തീരുമാനിക്കും.
കഴിഞ്ഞ എട്ടിന് മൂന്നാറിൽ വച്ചാണ് ദേവികുളം സബ്കളക്ടറെ എസ് രാജേന്ദ്രൻ അധിക്ഷേപിച്ചത്. മൂന്നാർ പഞ്ചായത്തിന്‍റെ അനധികൃത നിർമാണം നിർത്തി വയ്പ്പിക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎൽഎ, സബ്കളക്ടർ രേണു രാജിനെ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഇതിനെതിരെ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകിയ സബ്കളക്ടർ ഹൈക്കോടതിയെ സമീപിച്ച് അനധികൃത നിർമാണത്തിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തു.
Read More: ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രനെ സിപിഎം ശാസിച്ചു
ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എം എൽ എ എസ് രാജേന്ദ്രനെ സി പിഎം ശാസിച്ചിരുന്നു. രാജേന്ദ്രന്റെ വാക്കുകൾ അപക്വമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
വ്യാപക പ്രതിഷേധത്തിനൊടുവിലാണ് ദേവികുളം എം എൽ എ എസ് രാജേന്ദ്രനെതിരെ സി പി എം നടപടി എടുത്തത്. കീഴ്ഘടകങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനാണ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എസ്. രാജേന്ദ്രൻ വനിതാ സബ് കളക്ടറെ അധിക്ഷേപിച്ചത്. രാജേന്ദ്രനെതിരെ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. സർക്കാർ കോടതിയലക്ഷ്യ കേസും നൽകി. സബ് കളക്ടർക്ക് പിന്തുണയുമായി ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here