Advertisement

നടപടി ഭീകരവാദത്തിന് എതിരെയെന്ന് വ്യക്തമാക്കി ഇന്ത്യ

February 26, 2019
5 minutes Read

പാക് അധീന കാശ്മീരില്‍ ഭീകരര്‍ക്കു നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണം ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായുള്ള നടപടിയാണെന്ന് വ്യക്തമാക്കി ഇന്ത്യ. ഭീകരര്‍ക്കെതിരെ തിരിച്ചടി അനിവാര്യമായിരുന്നുവെന്നും ഇന്നുണ്ടായത്  പാക്കിസ്ഥാന് എതിരായുള്ള സൈനിക നടപടിയല്ലെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോടു പറഞ്ഞു. ബാലാകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന താവളം ഇന്ത്യ തകര്‍ത്തതായും ആക്രമണത്തില്‍ നിരവധി തീവ്രവാദികളും തീവ്രവാദി നേതാക്കളും കൊല്ലപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരന്‍ യൂസഫ് അസര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പാണ് ഇന്ത്യ തകര്‍ത്തത്. നിരവധി ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാരും തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന സാഹചര്യത്തില്‍ തിരിച്ചടി ഏറെ പ്രധാനമായിരുന്നെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്.

ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ സ്‌ഫോടകവസ്തുക്കളാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചത്. 21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യ നല്‍കിയ തിരിച്ചടിക്കുള്ള മറുപടി നല്‍കാനായി പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമ വിന്യാസം കണ്ട് പാക് വിമാനങ്ങള്‍ തിരിച്ചുപറന്നു. പാക് എഫ്16 വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികെ എത്തിയത്. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാനുള്ള വിഫല ശ്രമത്തിന് പിന്നാലെ വിമാനങ്ങള്‍ തിരിച്ചുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top