തൊളിക്കോട് പീഡനം: പീഡനത്തിനിരയായ പെണ്‍കുട്ടി ഹാജരാകണമെന്ന് ഹൈക്കോടതി

മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചുവെന്ന കേസില്‍ പെണ്‍കുട്ടി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മാര്‍ച്ച് ആറിന് പെണ്‍കുട്ടി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന ചൈല്‍ഡ് ഹോമിലെത്തി സന്ദര്‍ശിക്കാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഹൈക്കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ താല്‍പര്യം പരിഗണിക്കാതെയാണ് തിരുവനന്തപുരത്തെ ചൈല്‍ഡ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ മാതാവ് ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക രക്ഷകര്‍ത്താവായ തന്റെ വാദം കേള്‍ക്കാതെയാണ് ശിശുക്ഷേമ സമിതിയുടെ നടപടി. കുട്ടിക്ക് പത്താംക്ലാസ് പരീക്ഷ എഴുതേണ്ടതുണ്ട്. മാതാവിന്റെ ധാര്‍മ്മിക പിന്തുണയും സഹായവും സാന്നിധ്യവും ആവശ്യമായ പരീക്ഷാ സമയത്ത് പെണ്‍കുട്ടിയെ ചൈല്‍ഡ് ഹോമില്‍ പാര്‍പ്പിക്കുന്ന ശിശുക്ഷേമ സമതിയുടെ ഉത്തരവ് കുട്ടിയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും മാതാവ് പറയുന്നു.
Read more: തൊളിക്കോട് പീഡനം: ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് മാതാവ് കോടതിയില്‍
കുട്ടിയുടെ താല്‍പര്യത്തിന് വിരുദ്ധമായി തടഞ്ഞുവെയ്ക്കാന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമില്ല. കുട്ടിയെ വിട്ടുനല്‍കാത്തതിനും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനുമെതിരെ ശിശുക്ഷേമ സമിതിക്കു നല്‍കിയ നിവേദനം തള്ളി. കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ലെന്നും കുട്ടിയുടെ മാതാവ് ഹര്‍ജിയില്‍ വ്യക്തമാക്കി. ്അതേസമയം, കേസില്‍ പ്രതിയായ ഷെഫീഖ് ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് ചുമത്തി ഖാസിമിക്കെതിരെ കേസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here