പൂഞ്ചില്‍ പാക് വെടിവെപ്പ്

പൂഞ്ചില്‍ വീണ്ടും വെടിവെപ്പ്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിയ്ക്കുന്നുണ്ട്. പാക്കിസ്ഥാന്‍ പിടിച്ച് വച്ചിരിക്കുന്ന ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമനെ വിട്ടുകിട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്നലെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് എത്തിയ പാക് വിമാനത്തെ വ്യോമസേന തുരത്തിയിരുന്നു. രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ മിഗ് വിമാനത്തെ പാക്കിസ്ഥാന്‍ വെടിവച്ച് വീഴ്ത്തുകയും ഇന്ത്യന്‍ പൈലറ്റിനെ പിടിച്ച് വയ്ക്കുകയും ചെയ്തിരിക്കുകയാണ്. തമിഴ്നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെയാണ് പിടികൂടിയത്.
കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചിരുന്നു.
മസ്ദൂര്‍ അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സൈനിക നടപടികള്‍ നിറുത്തി വയ്ക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. വിമാന സര്‍വ്വീസുകളും പുനഃസ്ഥാപിച്ചു. കാശ്മീരില്‍ അതിര്‍ത്തിയിലെ സ്ക്കൂളുകള്‍ക്ക് ഇന്നും അവധിയാണ്. രജൗറി, പൂഞ്ച് മേഖലയിലെ സ്ക്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here