പെരിയ ഇരട്ടക്കൊലപാതകം; മാറ്റേണ്ടത് അന്വേഷണ ഏജന്‍സിയെ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെയല്ല, അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയത് ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെയാണ് മാറ്റിയിരിക്കുന്നതെന്നും ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചെന്നിത്തല ചോദിച്ചു. കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ ശ്രമാണ് നടക്കുന്നത്. തുടക്കം മുതല്‍ തന്നെ തെളിവ് നശിപ്പിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍, യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പെരിയ ഇരട്ട കൊലക്കേസില്‍ അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫിഖിനെ നീക്കിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിന്നാണ് പകരം ചുമതല. കേസില്‍ മുഖ്യ പ്രതികളെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പെരിയയിലെ ഇരട്ട കൊലപാതകക്കേസില്‍ ഇതു വരെ ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും സിപിഎം അനുഭാവികളാണെന്നും പ്രധാന പ്രതി സിപിഎം നേതാവ് പീതാംബരന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍ ഒരാളായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here