മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. ഇന്ന് ചേർന്ന ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങൾ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച സൂചന അദ്ദേഹം നൽകിയത്. തുഷാർ ലോകസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് ബിജെപി സംസ്ഥാന ദേശീയ നേതൃതങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ലോകസഭ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് അനുവദിക്കപ്പെട്ട സീറ്റുകളിൽ ആരൊക്കെ മൽസരിക്കണമെന്ന ചർച്ചകൾക്കായാണ് സംസ്ഥാന കൗൺസിൽ യോഗവും എക്സിക്യൂട്ടീസ് യോഗവും കണിച്ചിക്കുളങ്ങരയിൽ ചേർന്നത്. മുന്നണി പാർട്ടിക്ക് നൽകിയ ഇടുക്കി, എറണാകുളം, ആലത്തൂർ, വയനാട് സീറ്റുകളിൽ ആരൊക്കെ സ്ഥാനാർത്ഥിയാകും എന്ന കാര്യത്തിൽ തുഷാർ ഉൾപ്പെട്ട അഞ്ചംഗ സമിതി തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ധാരണയായി. ഒപ്പം ഇത്തവണ തുഷാർ മൽസരിക്കുമെങ്കിൽ ലഭിക്കേണ്ട അഞ്ചാമത്തെ സീറ്റിന്റെ കാര്യത്തിലും ഈ സമിതിയാകും തീരുമാനമെടുക്കുക.
എസ്എന്‍ഡിപി ഭാരവാഹികൾ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാർ വ്യക്തമാക്കി. എന്നാൽ താൻ മൽസരിക്കുന്ന കാര്യത്തിൽ വെള്ളാപ്പള്ളിയുടെ അഭിപ്രായം തേടിയാകും അന്തിമ തീരുമാനം എടുക്കുക. എസ്എന്‍ഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാർട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാർ പറഞ്ഞു.
അതേസമയം ബിഡിജെഎസ് പിളർന്നു എന്ന വാർത്ത തെറ്റാണെന്നും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് പുതിയ പാർട്ടി ഉണ്ടാക്കിയതെന്നും തുഷാർ വ്യക്തമാക്കി. ഒപ്പം ബിഡിജെ സിന് അനുവദിക്കപ്പെട്ട സീറ്റുകളിൽ പാർട്ടി അംഗങ്ങൾക്കൊപ്പം വിജയ സാദ്ധ്യത കണക്കിലെടുത്ത് ജനസമ്മതരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും ഇന്ന് ചേർന്ന ബിഡിജെഎസ് നേതൃയോഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here