സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് കോൺഗ്രസ് നേതാക്കളുടെ ചർച്ച ഇന്ന്

കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക്
രൂപം നൽകുന്നതിനായി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ചർച്ച നടത്തും. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോടും ഡിസിസി പ്രസിഡന്റുമാരോടും ഇതിനോടകം നേതാക്കൾ അഭിപ്രായം തേടിയിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും സ്ഥാനാർത്ഥിപ്പട്ടികക്ക് രൂപം നൽകുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനായി ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. സിറ്റിംഗ് സീറ്റുകൾ ഒഴികെയുള്ള മണ്ഡലങ്ങളിലേക്കാണ് നേതാക്കൾ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക. സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുക.
Read More : സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങി കോൺഗ്രസ്
ആരൊക്കെ എവിടെയൊക്കെ സ്ഥാനാർത്ഥികളാകണമെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾക്കിടയിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്. അന്തിമ ചർച്ചകൾ പൂർത്തിയാക്കി പട്ടിക എത്രയും വേഗം ഹൈക്കമാന്റിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെപിസിസി. പ്രാദേശിക എതിർപ്പുകൾ ഉണ്ടെങ്കിലും പത്തനംതിട്ടയിൽ സിറ്റിങ്ങ് എം പി ആന്റോ ആന്റണിയുടെ പേരിന് തന്നെയാണ് സംസ്ഥാന നേതൃത്വം മുൻഗണന നൽകുന്നത്. എറണാകുളത്ത് നോട്ടമിട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മിണി, സ്വപ്ന പട്രോണിക്‌സ് എന്നിവർ രംഗത്തുണ്ട്. കെ പി സി സി അധ്യക്ഷൻ മത്സരിക്കില്ലെന്ന് നിലപാട് എടുത്തതിനാൽ വടകര, സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലന്റെ മണ്ഡലമായ ആലപ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന പൊതു വികാരമാണ് പാർട്ടിയിലുള്ളത്.
തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചെങ്കിലും, വി എം സുധീരൻ മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് സൂചനകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, KC വേണുഗോപാൽ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ കേന്ദ്ര നേതൃത്വമാകും തീരുമാനമെടുക്കുക. എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനമെങ്കിലും, ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രഥമ പരിഗണനയിലുളള അടൂർ പ്രകാശിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇളവ് നൽകിയേക്കും. വനിതാ – യുവ നേതാക്കൾക്ക് പട്ടികയിൽ എത്രത്തോളം പ്രാതിനിധ്യം ലഭിക്കുമെന്നതും നിർണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here