കോഴിക്കോട് ഇത്തവണ ആര്‍ക്കൊപ്പം; മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് നാള്‍വഴികള്‍

ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് ലോകസ്ഭാ മണ്ഡലം.
തെരഞ്ഞെടുപ്പ് ചരിത്രം
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ടെങ്കിലും യു.ഡി.എഫിനെ തുണയ്ക്കുന്ന ലോക്സഭാ മണ്ഡലമാണ് കോഴിക്കോട്. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 13 തവണ യു.ഡി.എഫ് ജയിച്ചപ്പോള്‍ നാല് തവണ മാത്രമാണ് മറ്റു കക്ഷികള്‍ ജയിച്ചത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.എം.പി.പി (കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി) യിലെ അച്ച്യുതന്‍ ദാമോധരന് മേനോന് കോണ്‍ഗ്രസ്സിലെ പരപ്പില്‍ ഉമ്മര്‍ കോയയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. 1957 ല്‍ കെ.പി കുട്ടികൃഷ്ണന് നായരിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. പിന്നീട് രാഷ്ട്രീയ അതികായരായ കെ.ജി അടിയോടി, സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍ സേഠ് തുടങ്ങിയ പ്രഗല്ഭരെ ലോക്സഭയിലെത്തിച്ച ചരിത്രമാണ് കോഴിക്കോടിന് പറയാനുള്ളത്. 1962 ല്‍ മുസ്ലിം ലീഗിലെ സി. എച്ച് മുഹമ്മദ് കോയയും 1967 ലും 1971 ലും ഇബ്രാഹിം സുലൈമാന്‍ സേഠുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
Read More: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
1977 ല്‍ കോണ്‍ഗ്രസിലെ വി.എ സയിദ് മുഹമ്മദ് ബി.എല്‍.ഡിയിലെ എം. കമലത്തെ പരാജയപ്പെടുത്തി. പിന്നീട് 1980 ല്‍ ഇ.കെ ഇമ്പിച്ചി ബാവയിലൂടെയാണ് സി.പി.എം മണ്ഡലം പിടിച്ചെടുത്തത്. 1984 ല്‍ കെ.ജി അടിയോടിയിലൂടെ വീണ്ടും കോഴിക്കോട് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. 1989 ല്‍ സി.പി.എമ്മിലെ കരുത്തനായ ഇ.കെ ഇമ്പിച്ചിബാവയെ തറപറ്റിച്ചാണ് കെ. മുരളീധരന് തന്റെ രാഷ്ട്രീയ പടയോട്ടം തുടങ്ങിയത്. 1991 ല്‍ എം.പി വീരേന്ദ്രകുമാറിനേയും 1999 ല്‍ സി.എം ഇബ്രാഹിമിനേയും പരാജയപ്പെടുത്തി കൂടുതല്‍ തവണ കോഴിക്കോടിനെ പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന ഖ്യാതി കെ. മുരളീധരന് നേടി. 1984 ന് ശേഷം രണ്ട് തവണ എം.പി വീരേന്ദ്രകുമാര്‍ മാത്രമാണ് കോഴിക്കോട് നിന്നും ലോക്സഭയിലെത്തിയ ഇടതുപക്ഷ ജനപ്രതിനിധി. 1996 ല്‍ കെ. മുരളീധരനെ തോല്‍പ്പിച്ച എം.പി വീരേന്ദ്രകുമാര്‍ 1998 ല്‍ കെ. കരുണാകരന്റെ വിശ്വസ്തനായ അഡ്വ. പി. ശങ്കരന്റെ മുന്നില്‍ മുട്ടുകുത്തി. 2009 ല്‍ അതിഥിയായെത്തി കോഴിക്കോടിന്റെ ആതിഥേയനായി മാറുകയായിരുന്നു എം.കെ രാഘവന്. സി.പി.എമ്മിലെ മുഹമ്മദ് റിയാസിനെ 838 വോട്ടുകള്‍ക്കായിരുന്നു രാഘവന് പരാജയപ്പെടുത്തിയത്. 2014 ല്‍ എം.കെ രാഘവന് മുന്നില്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എ. വിജയരാഘവനും അടിപതറി.
അങ്കത്തട്ടില്‍ ആരൊക്കെ
ആദ്യ തവണ നിസാര വോട്ടുകള്‍ക്ക് വിജയ തിലകം ചാര്‍ത്തിയ എം.കെ രാഘവന് രണ്ടാം വട്ടം മത്സരിച്ചപ്പോള്‍ മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ എം.കെ രാഘവനെ വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മണ്ഡലത്തില്‍ ഉടനീളം സൗഹൃദ വലയം തീര്‍ത്ത് ജനപ്രിയനായി മാറിയ രാഘവന് തന്നെയാണ് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാകും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ഒപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയവും ഇവര്‍ ആയുധമാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളുമാകും ഇടതുമുന്നണി പ്രചാരണായുധമാക്കുക. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
അതേസമയം ഈത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് ഇടതുമുന്നണി രംഗത്തിറങ്ങിയിരിക്കുന്നത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡിയുടെ തിരിച്ചു വരവ് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലം ഒഴികെ ആറിലും ലഭിച്ച മിന്നുന്ന വിജയവും ഇടതു ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനപ്രീയനായ എ. പ്രദീപ്കുമാര്‍ രംഗത്ത് ഇറങ്ങുമ്പോൾ വിജയം മാത്രമാണ് മുന്നിൽ കാണുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, സി.കെ പത്മനാഭന്, എം.ടി രമേഷ് എന്നിവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളത്. കോഴിക്കോട് നഗരത്തിലെ സൗഹൃദ വലയം ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബൂത്ത് തലം മുതല്‍ യോഗങ്ങള്‍ നടക്കുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം തുടങ്ങി. സൗന്ദര്യ പിണക്കങ്ങളും വിഭാഗീയതയും പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പതിവിന് വിരുദ്ധമായി മുന്നൊരുക്കം എന്ന പേരില്‍ ഒന്നിലേറെ തവണ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അംഗത്വ വിതരണവും പുരോഗമിക്കുന്നു. സി.പി.എം നേതൃത്വത്തില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളെ ഉള്‍പ്പടെ രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് നില
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍
(ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി, പോസ്റ്റല്‍)
എം.കെ രാഘവന് (കോണ്‍ഗ്രസ്)- 69414, 57792, 47899, 45128, 53128, 64364, 58494, 1396 (397615).
എ. വിജയരാഘവന് (സി.പി.എം)- 68747, 63241, 46380, 39912, 54816, 64584, 41895,1077 (380732).
സി.കെ പത്മനാഭന് (ബി.ജെ.പി)- 15332, 17392, 19918, 14155, 18031, 21726, 9041, 165 (115760).
നോട്ട- 6381.
(79.81 % വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 16883 വോട്ടുകള്‍ക്ക് എം.കെ രാഘവന് വിജയിച്ചു)
2016
നിയമസഭ വോട്ടുനില
ബാലുശ്ശേരി
പുരുഷന് കടലുണ്ടി (സി.പി.എം)- 82914
യു.സി രാമന് (മുസ്ലിം ലീഗ്)- 67450
പി.കെ സുപ്രന് (ബി.ജെ.പി)- 19324
(പുരുഷന് കടലുണ്ടി 15464 വോട്ടുകള്‍ക്ക് വിജയിച്ചു)
എലത്തൂര്‍
എ.കെ ശശീന്ദ്രന് (എന്‍.സി.പി)- 76387
പി. കിഷന് ചന്ദ് (എല്‍.ജെ.ഡി)- 47330
വി.വി രാജന് (ബി.ജെ.പി)- 29070
(എ.കെ ശശീന്ദ്രന് 29057 വോട്ടുകള്‍ക്ക് വിജയിച്ചു)
കോഴിക്കോട് സൗത്ത്
ഡോ. എം.കെ മുനീര്‍ (മുസ്ലിം ലീഗ്)- 49863
എ.പി അബ്ദുള്‍ വഹാബ് (ഐ.എല്‍.എല്‍)- 43536
സതീഷ് കുറ്റിയില്‍ (ബി.ജെ.ഡി.എസ്)- 19146
(ഡോ. എം.കെ മുനീര്‍ 6327 വോട്ടുകള്‍ക്ക് വിജയിച്ചു)
കോഴിക്കോട് നോര്‍ത്ത്
എ. പ്രദീപ്കുമാര്‍ (സി.പി.എം)- 64192
അഡ്വ. പി.എം സുരേഷ് ബാബു (കോണ്‍ഗ്രസ്)- 36319
കെ.പി ശ്രീശന് (ബി.ജെ.പി)- 29860
(എ. പ്രദീപ്കുമാര്‍ 27873 വോട്ടുകള്‍ക്ക് വിജയിച്ചു)
ബേപ്പൂര്‍
വി.കെ.സി മമ്മദ്കോയ (സി.പി.എം)-69114
എം.പി ആദംമുല്‍സി (കോണ്‍ഗ്രസ്)- 54751
കെ.പി പ്രകാശ് ബാബു (ബി.ജെ.പി)- 27958
(വി.കെ.സി മമ്മദ് കോയ 14363 വോട്ടുകള്‍ക്ക് വിജയിച്ചു)
കുന്നമംഗലം
പി.ടി.എ റഹിം (എല്‍.ഡി.എഫ് സ്വതന്ത്രന്)- 77410
അഡ്വ. ടി. സിദ്ധിഖ് (കോണ്‍ഗ്രസ്)-66205
സി.കെ പത്മനാഭന് (ബി.ജെ.പി)- 32702
(പി.ടി.എ റഹിം 11205 വോട്ടുകള്‍ക്ക് വിജയിച്ചു)
കൊടുവള്ളി
കാരാട്ട് റസാഖ് (എല്‍.ഡി.എഫ് സ്വതന്ത്രന്)- 61033
എം.എ റസാഖ് (മുസ്ലിം ലീഗ്)- 60466
അലി അക്ബര്‍ (ബി.ജെ.പി)- 11537
(കാരാട്ട് റസാഖ് 573 വോട്ടുകള്‍ക്ക് വിജയിച്ചു)
വളക്കൂർ ഇടതിന്
മണ്ഡല പുനര്‍നിര്‍ണയത്തിന് മുൻപു കോഴിക്കോട് ലോക്സഭാ മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. സെയ്തു മുഹമ്മദ്, കെ.ജി അടിയോടി, കെ. മുരളീധരന്, പി. ശങ്കരന് എന്നിവര്‍ വിജയിച്ച ഈ മണ്ഡലം കെ. മുരളീധരനെയും എം.പി. വീരേന്ദ്രകുമാറിനെയും തോൽപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു. എന്നാല്‍, പുനര്‍നിര്‍ണയത്തോടെ മണ്ഡലം ഇടതുപക്ഷത്തേക്കു പൂര്‍ണമായും ചാഞ്ഞു.
ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ കോഴിക്കോട് സൗത്ത് ഒഴിച്ചാൽ എല്ലാം ഇടതിനൊപ്പം. നേരത്തെ മഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുന്ദമംഗലവും ബേപ്പൂരും ഇങ്ങോട്ടു ചേരുകയും യുഡിഎഫ് സ്വാധീന മണ്ഡലമായ തിരുവമ്പാടി, കൽപ്പറ്റ, ബത്തേരി എന്നിവ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ശക്തിയില്‍ മാറ്റമുണ്ടായത്. അതുകൊണ്ടു തന്നെ 2009ല്‍ കോഴിക്കോടിനു വേണ്ടി കോണ്‍ഗ്രസില്‍ ആരും രംഗത്തുണ്ടായിരുന്നില്ല.
അതുകൊണ്ടു കൂടിയാണ് കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പയ്യന്നൂര്‍ സ്വദേശി എം.കെ. രാഘവനു നറുക്കു വീണത്. വെറുമൊരു മത്സരം എന്നേ പാര്‍ട്ടി കരുതിയിരുന്നുള്ളൂ. പി.എ. മുഹമ്മദ് റിയാസായിരുന്നു സിപിഎം സ്ഥാനാര്‍ഥി. അന്ന് രാഷ്ട്രീയത്തിൽ ഒരു പുതുമുഖത്തിന്റെ പരിവേഷമായിരുന്നു റിയാസിന്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലെ ജനതാദള്‍ യുഡിഎഫിലേക്കു വന്നത് ഈ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്. കോഴിക്കോട് ലോക്സഭാ സീറ്റാണ് വീരേന്ദ്രകുമാര്‍ ആദ്യം ആവശ്യപ്പെട്ടത്. അതു ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്നണി വിട്ടു യുഡിഎഫിലെത്തിയ വീരനും കോഴിക്കോട്ടെ സിപിഎം തോല്‍വിയില്‍ വലിയ പങ്കുവഹിച്ചു.
എളുപ്പ വിജയം ഇടതുപക്ഷം പ്രതീക്ഷിച്ചപ്പോള്‍ എം.കെ. രാഘവന് വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി. നേരിട്ട് പരമാവധി വോട്ടര്‍മാരെ കാണുന്നതില്‍ ശ്രദ്ധിച്ചു. പ്രത്യേക പരിവേഷങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ഥി നേരിട്ട് ചെല്ലുക ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിവില്ലെന്നതിനാല്‍ വോട്ടര്‍മാര്‍ തുണച്ചു. ചെറിയ വോട്ട് വ്യത്യാസത്തിന് രാഘവന് ജയിച്ചത് അത്ഭുതമാണുളവാക്കിയത്.
2014 ആയപ്പോഴേക്കും റെയ്ല്‍വേ, റോഡ്, മേൽപ്പാലം, ബൈപാസ് വികസന പ്രവര്‍ത്തനങ്ങളും ജനസമ്പര്‍ക്കവുമായി രാഘവന് കൂടുതല്‍ ശക്തനായിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കരുത്തനെന്നു പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെ സിപിഎം ഇറക്കിയെങ്കിലും എം.കെ. രാഘവന് അനായാസം ജയിച്ചുകയറി. വൻ ഭൂരിപക്ഷവുമായി. ഇത്തവണ പ്രദീപിനെ ഇറക്കുമ്പോൾ അനുകൂലമായ മറ്റൊരു ഘടകം മണ്ഡലം കൈവിട്ടകാലത്ത് കൂടെയുണ്ടായിരുന്ന വീരേന്ദ്രകുമാറിന്റെ പാർട്ടി തിരിച്ചുവന്നതും ഐഎൻഎലിനു മുന്നണിയിൽ ഇടംകിട്ടിയതുമാണ്.
രാഘവൻ ജനകീയൻ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കോഴിക്കോടിന്റെ സമഗ്ര മേഖലയിലും വികസനമെത്തിക്കാന്‍ കഴിഞ്ഞു. കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും അതീതമായി പ്രവര്‍ത്തിച്ചു. നാടിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുഴുവന്‍ സമയം ലഭ്യമാകുന്ന ജനപ്രതിനിധിയായി മാറാന്‍ കഴിഞ്ഞു. കോഴിക്കോട്ടുകാര്‍ക്ക് തന്നെയും, തനിക്ക് കോഴിക്കോട്ടുകാരേയും പൂര്‍ണ്ണ വിശ്വാസമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ത്രിതല ക്യാന്‍സര്‍ സെന്റര്‍, മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ 120 കോടിയുടെ പദ്ധതി, ഇംഹാന്‍സ്, റെയില്‍വെ സ്റ്റേഷന് രാജ്യാനത്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. എലത്തൂര്‍, കടലുണ്ടി- വടക്കുമ്പാട് അണ്ടര്‍ ബ്രിഡ്ജുകളും പാവങ്ങാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനും സഹായം നേടിയെടുത്തു. സ്റ്റീല്‍ കോപ്ലക്സിനെ പുനരുജ്ജീവിപ്പിക്കാന്‍ 22.74 കോടി രൂപ ലഭ്യമാക്കി. വികലാംഗ ക്ഷേമത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട്, ഉള്ള്യേരിയില്‍ കേന്ദ്രീയ വിദ്യാലയം, ഇ.എസ്.ഐ റീജണല്‍ ഓഫീസ് അനുവദിച്ചു. ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ് തുറമുഖ വികസനത്തിന് പ്രത്യേക പദ്ധതി. ബേപ്പൂര്‍ തുറമുഖം നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയ്ക്ക് അനുമതി ലഭിച്ചു. കക്കയം ടൂറിസം വികസനത്തിന് 5 കോടി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പണിയാന്‍ 120 കോടി രൂപ അനുവദിച്ചു. പ്രക്ഷോഭത്തിലൂടെ പുതിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിച്ചു. കേന്ദ്ര പദ്ധതി വഴി ഉണ്ണികുളം, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തുകളെ ദത്തെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here