Advertisement

പൊന്നാനി തെരഞ്ഞെടുപ്പ് ചരിത്രം

March 10, 2019
1 minute Read
ponnani

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പൊന്നാനി ലോകസഭാ നിയോജകമണ്ഡലം. 2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കുകയും ചെയ്തു.


1957 മുതൽ 1977 കാലയളവ്‌ വരെ ഇതൊരു സംവരണ മണ്ഡലമായിരുന്നു.ആ കാലയളവിൽ ഇടതുപക്ഷ മേൽക്കൈ നിലനിന്നിരുന്നെങ്കിലും പിന്നീട്‌ ഈ മണ്ഡലം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അധീനതയിൽ വന്നു. 2004 ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക് ലീഗിന്  ഉണ്ടായിരുന്ന ഭൂരിപക്ഷം 2009 ൽ 82684 ആയി കുറഞ്ഞു. 2014 ൽ അത് 25410 വോട്ടുകളായി കുറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 1404 വോട്ടുകളായി കൂപ്പുകുത്തി. ഈ വോട്ട് കണക്കുകളാണ് മുസ്ളീം ലീഗിനെ ആശങ്കയിൽ ആഴ്ത്തുന്നത്.

സ്വതന്ത്ര സ്ഥാനാർഥികളെ ഇറക്കി പരമാവധി വോട്ട് പിടിക്കുക എന്നതാണ് ഇടത് തന്ത്രം. 2009 ൽ  സുന്നി സഹയാത്രികൻ ഹുസൈൻ രണ്ടത്താണിയെ പിഡിപി യുടെ പിന്തുണയോടെ സിപിഎം മത്സരിപ്പിച്ചു.

 2014 കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു വന്ന നിലവിലെ താനൂർ എംഎല്‍എ വി അബ്‍ദുറഹമാനെയും സിപിഎം മത്സരിപ്പിച്ചു. കോണ്‍ഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാനും ലീഗിന്റെ ഭൂരിപക്ഷം കുറക്കാനും ഇതിലൂടെ സാധിച്ചു. ഇതേ പരീക്ഷണം തന്നെയാണ് പിവി അൻവറിലൂടെ പാർട്ടി വീണ്ടും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് കുത്തക മണ്ഡലമായ നിലമ്പൂർ പിടിച്ചെടുത്തത് പോലെ പൊന്നാനിയും അൻവറിലൂടെ പിടിക്കാൻ ആണ്  പാർട്ടി ലക്ഷ്യം.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴില്‍  അഞ്ച് സ്ഥലത്തും  സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കുകയും തവനൂരും പൊന്നാനിയും തിരൂരും ഇടത് സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു.   പാര്‍ലമെന്റ്  മണ്ഡലതല ഭൂരിപക്ഷം 1404 ൽ പിടിച്ചു നിര്‍ത്താനും സാധിച്ചു. അതുകൊണ്ടാണ് സിപിഎം വീണ്ടും സ്വാതന്ത്ര സ്ഥാനാർഥികളെ ഇറക്കുന്നത്. നിയമസഭയിലെ കണക്കുകൾ ഇങ്ങനെ ആണെങ്കിലും പാര്‍ലമെന്റിലേക്ക് നാല് പതിറ്റാണ്ടായി തുടരുന്ന ലീഗിന്റെ ആധിപത്യം ഇ. ടിയ്ക്ക് അനുകൂലമാണ്. ലീഗിനകത്ത് പോലും കുഞ്ഞാലിക്കുട്ടിയെക്കാൾ സമ്മതിയുള്ള സ്ഥാനാർഥിയാണ് ഇടി മുഹമ്മദ് ബഷീർ.

മത ന്യൂനപക്ഷങ്ങൾ കൂടുതൽ ഉള്ള മണ്ഡലമാണ് പൊന്നാനി. കൂടുതലും സുന്നി വിഭാഗക്കാരാണ്. ഇരു സമസ്‌തകളുടെ വോട്ടും മുണ്ഡലത്തിൽ നിർണ്ണായകമാണ്.  ന്യൂനപക്ഷ വിഷയങ്ങളിൽ ഇടിയുടെ പാര്‍ലമെന്റിലെ മികച്ച പ്രകടനവും ന്യൂനപക്ഷ വോട്ടുകളും  ഇ. ടിയ്ക്ക് അനുകൂല ഘടകമാണ്. ലീഗ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകൾ ഇടത് പക്ഷവും ന്യൂനപക്ഷ വോട്ടുകൾ ലീഗും ലക്ഷ്യം വെക്കുന്നു. എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയ പരാജയങ്ങളെ സ്വാധീനിക്കും. നിലവിൽ മണ്ഡലത്തിൽ ലീഗ്- കോണ്‍ഗ്രസ് തർക്കം നിലനില്‍ക്കുന്നുമുണ്ട്.  തീരദേശ മണ്ഡലമാണ് പൊന്നാനി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യപ്പെടും.
ലോക്സഭാംഗങ്ങൾ
1952: കെ. കേളപ്പൻ, (കിസാൻ മസ്ദൂർ പ്രജ പാർട്ടി )
1962 ൽ (ഇ.കെ. ഇമ്പിച്ചി ബാവ)
1967ൽ (സി.കെ. ചക്രപാണി)
1971ൽ എം.കെ. കൃഷ്ണൻ – എന്നിവര്‍ ഇടതുപക്ഷ പ്രതിനിധികളായി മണ്ഡലത്തിൽ വിജയിച്ചു.
1977 മുതൽ മുസ്ളീം ലീഗ് ന്റെ ഉറച്ച കോട്ടയയാണ് മണ്ഡലം വിലയിരുത്തപ്പെടുന്നത്. 1977 മുതൽ 1999 വരെയും  ജി.എം. ബനാത്ത്‌വാല പൊന്നാനിയിൽ നിന്നുള്ള പാര്‍ലമെന്റ് അംഗമായി.  അതിനിടയിൽ 1991 ൽ ഒരു തവണ ഇബ്രാഹിം സുലൈമാൻ സേട്ട് വിജയിച്ചു. 2004ൽ ഇ. അഹമ്മദും 2009ലും 2014 ലും ഇ.ടി. മുഹമ്മദ് ബഷീറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇത്തവണ പൊന്നാനിയിൽ മൂന്നാം അംഗത്തിനാണ് ഇടി ഇറങ്ങുന്നത്

കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില 

ഇടി മുഹമ്മദ് ബഷീർ – 378503, (ഭൂരിപക്ഷം – 25410)
വി അബ്ദുറഹ്‌മാൻ- 353093
കെ നാരായണൻ- 75212

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top