ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് പുല്‍വാമ മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന് രാജ് താക്കറെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് പുല്‍വാമ മാതൃകയില്‍ മറ്റൊരു ആക്രമണം കൂടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. തന്റെ വാക്കുകള്‍ ഓര്‍ത്തു വെച്ചോളൂ. പുല്‍വാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്. അത് ജനങ്ങളെ അവരുടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മാറ്റി ദേശസ്‌നേഹത്തിലേക്ക് വഴി തിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ എംഎന്‍എസിന്റെ 13ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമക്ഷേത്ര വിഷയത്തിലടക്കം തങ്ങളുടെ എല്ല നയങ്ങളിലും പരാജയപ്പെട്ടെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി. ബലകോട്ടിലെ തിരിച്ചടിയില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ താക്കറെ പരിഹസിച്ചു. വ്യോമാക്രമണത്തില്‍ പങ്കെടുത്ത സഹ പൈലറ്റുകളില്‍ ഒരാളായിരുന്നോ അമിത് ഷായെന്നായിരുന്നു രാജ് താക്കറയുടെ പരിഹാസ ചോദ്യം.
രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായതെന്നും താക്കറെ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പലകാര്യങ്ങളും പുറത്ത് വരും. ഡിസംബറില്‍ പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവിനെ ബാങ്കോക്കില്‍ വെച്ച് ഡോവല്‍ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് ഡോവല്‍ വെളിപ്പെടുത്തണമെന്നും താക്കറെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here