പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച പുരോഗമിക്കുന്നു

പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും ഇടുക്കിയിലെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം.
ജോസഫിന് സീറ്റു നൽകുന്നതിനെതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മാണി വിഭാഗത്തിൽ നിന്നുള്ളവർ വരണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.
പാർട്ടി ചെയർമാന് മുന്നിൽ ഒരുപാട് സമ്മർദ്ദങ്ങളുണ്ട്. മാണി വിഭാഗത്തിനാണ് നിലവിൽ സീറ്റുള്ളത്. അത് തുടരണമെന്നാണ് ജില്ലാ ഭാഗവാഹികളുടെ അഭിപ്രായം. പ്രവർത്തകരുടെ പൊതുവികാരം പാർട്ടി മനസിലാക്കണം. സീറ്റ് മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ്. അത് തുടരണം. പാർട്ടി അണികളുടെ വികാരം ചെയർമാനെ അറിയിക്കുമെന്നും സണ്ണി തെക്കേടം കൂട്ടിച്ചേർത്തു.
Read Also : കേരള കോണ്‍ഗ്രസില്‍ ഭിന്നത; പി ജെ ജോസഫിന് സീറ്റു നല്‍കുന്നതിനെതിരെ ജില്ലാ കമ്മിറ്റി
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം വെളിപ്പെടുത്തി പി ജെ ജോസഫ് പല തവണ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയതെന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വിമർശനം ഉയർന്നിരുന്നു. ജോസഫിന് കോട്ടയത്ത് മേൽക്കൈയില്ലെന്നും മാണി വിഭാഗം പറയുന്നു. ഇന്നലെ ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസഫിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സീറ്റവേണമെന്ന നിലപാടിൽ ജോസഫ് ഉറച്ചു നിൽക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here