‘കെ കെ രമയേക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ ആർക്ക് കഴിയും’; വടകരയിൽ രമയെ പിന്തുണച്ച് കെ എം ഷാജി

ആർഎംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി. കെ കെ രമയെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് പിന്തുണയുമായി കെ എം ഷാജി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഷാജി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഷാജിയുടെ പ്രതികരണം.
വടകരയിൽ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വരേണ്ടതെന്ന് കെ എം ഷാജി പറയുന്നു. 51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിങ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക് മനസ്സിലാക്കികൊടുക്കാൻ അത് അത്യാവശ്യമാണെന്ന് ഷാജി പറയുന്നു.
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയുമെന്ന് ഷാജി ചോദിക്കുന്നു. ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . അതിനായി കാത്തിരിക്കുകയാണെന്നും ഷാജി കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വടകരയിൽ ഇരയും വേട്ടക്കാരനും തമ്മിലാകുമോ അങ്കം
വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തിൽ.
വടകരയിൽ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ
(അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു).
51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക് മനസ്സിലാക്കികൊടുക്കാൻ!!
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here