കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്രയും വൈകാന്‍ പാടില്ലായിരുന്നുവെന്ന് സുധീരന്‍
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതയും വൈകാന്‍ പാടില്ലായിരുന്നുവെന്നും കുറച്ചു കൂടെ ജാഗ്രത ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നതിന് ഇനിയും അമാന്തം കാണിക്കരുതെന്നും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് 20 സീറ്റും ലഭിക്കാവുന്ന സാഹചര്യമാണുള്ളതെന്നും സുധീരന്‍ പറഞ്ഞു.
ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങളെയും സുധീരന്‍ വിമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമാകാതിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രദ്ധിക്കണമായിരുന്നെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കണമെന്നും സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും കൂടുതല്‍ സീറ്റിലേക്ക് യുവാക്കളെ മത്സരിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ പിന്‍മാറിയ സാഹചര്യത്തില്‍ സുധീരന്‍ ആലപ്പുഴയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Also: രണ്ട് കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ ബി ജെ പിയിൽ ചേരാൻ സമീപിച്ചുവെന്ന് ശ്രീധരൻപിള്ള
അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഭ്യൂഹങ്ങള്‍ക്കെല്ലാം നാളെ പരിഹാരമാകുമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആര്‍എംപിയുമായി ഇത് വരെ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പി ജെ ജോസഫിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി അറിയില്ലെന്നും ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here