സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം നിലയിൽ ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള അവസരം വരുന്നു

സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം നിലയിൽ ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള അവസരം വരുന്നു. വിദേശ തൊഴിലാളികൾക്ക് സ്വന്തം ബന്ധുക്കളെ ഇങ്ങനെ സൗദിയിൽ കൊണ്ടുവരാം. തീർഥാടകരുടെ താമസം യാത്ര തുടങ്ങിയവ കൊണ്ട് വരുന്നവരുടെ ഉത്തരവാദിത്തത്തിൽ ആയിരിക്കും.
അതിഥിയുടെ ഉംറ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അടുത്ത ഉംറ സീസണിൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് വസ്സാൻ അറിയിച്ചു. സൗദിയിൽ നിയമവിധേയമായി താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും വർഷത്തിൽ മൂന്നു തവണ ഇങ്ങനെ ഉംറ തീർഥാടകരെ കൊണ്ട് വരാം.
Read Also : വഴി തെറ്റുന്ന ഹജ്ജ് ഉംറ തീർത്ഥാടകരെ കണ്ടെത്താൻ മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു
മൂന്നു മുതൽ അഞ്ചു വരെ ഉംറ വിസകൾ അനുവദിക്കും. സ്വദേശികളുടെ ദേശീയ തിരിച്ചറിയൽ കാർഡ് വിദേശികളുടെ ഇഖാമ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വിസ അനുവദിക്കുക. താൽപര്യമുള്ള വിദേശികളെ കൊണ്ടുവരാൻ സൗദികൾക്ക് അനുമതി നൽകുമ്പോൾ വിദേശ തൊഴിലാളികൾക്ക് അവരുടെ അടുത്ത ബന്ധുക്കളെ കൊണ്ട് വരാൻ മാത്രമേ അനുവാദമുള്ളൂ.
തീർഥാടകർ സൗദിയിൽ എത്തി തിരിച്ചു പോകുന്നത് വരെ താമസം, യാത്ര തുടങ്ങി എല്ലാ കാര്യങ്ങളും കൊണ്ട് വരുന്നവരുടെ ഉത്തരവാദിത്തത്തിൽ ആയിരിക്കും. നിലവിൽ സൗദിയിലെ ഏതെങ്കിലും ഉംറ സർവീസ് ഏജൻസി വഴി മാത്രമേ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ സാധിക്കുകയുള്ളൂ. താമസം സൗദിയിലെ യാത്ര തുടങ്ങി എല്ലാ സേവനങ്ങളും നിലവിൽ ഈ ഏജൻസിക്ക് കീഴിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here