ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് രേഖകൾ

ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടിയ്ക്ക് 18വയസ്സ് പൂർത്തിയായിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ ജനനതീയ്യതി 17-09-2001 ആണെന്നാണ് രേഖകൾ കാണിക്കുന്നത്. പ്രതികൾക്ക് എതിരെ പോക്സോ കേസ് നിലനിൽക്കും. പോലീസിന് മുമ്പാകെ രക്ഷിതാക്കൾ ഹാജരാക്കിയ സ്ക്കൂൾ രേഖകളാണ് ഇപ്പോൾ കുട്ടിയുടെ വയസ് സംബന്ധിച്ച വ്യക്തത നൽകുന്നത്.
പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പോലീസ് മാതാപിതാക്കളോട് നിർദ്ദേശിച്ചിരുന്നു. ആധാർ അടക്കമുള്ള രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശിച്ചത്. ഓച്ചിറയിൽ നിന്ന് കടത്തിക്കൊണ്ട് പോയ ഇതര സംസ്ഥാന പെൺകുട്ടിയുടെ വയസ്സ് സംബന്ധിച്ച അവ്യക്തത ഉണ്ടായ സാഹചര്യത്തിലാണ് വയസ്സ് സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ പോലീസ് നിർദ്ദേശിച്ചത്. പെൺകുട്ടിക്ക് 15 വയസ്സു മാത്രമേ പ്രായമായിട്ടുള്ളൂവെന്നാണ് മാതാപിതാക്കൾ നൽകിയിട്ടുള്ള മൊഴി. സ്റ്റേഷനിൽ നൽകിയ പരാതിയിലും 15 വയസ്സെന്ന് തന്നെയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ മുംബൈയിൽ പൊലീസിന് പെൺകുട്ടിയും റോഷനും നൽകിയ മൊഴിയിൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് പറയുന്നത്. ഇതു പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. അതുകൊണ്ടാണ് നേരത്തേ പിടികൂടിയ പ്രതികൾക്കെതിരെ പോക്‌സോ ചുമത്തിയതും. അതേ സമയം തങ്ങൾ തമ്മിൽ അടുപ്പത്തിലാണെന്നും തട്ടിക്കൊണ്ട് പോകലല്ല ഉണ്ടായതെന്നും ഇരുവരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.എന്നാൽ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ കേസിലെ പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്ന പോക്സോ കേസ് നിലനിൽക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here